സ്വർണ വ്യാപാരത്തിൽ നേടിയെടുത്ത ജനകോടികളുടെ വിശ്വസ്തത; അറ്റ്ലസ് രാമചന്ദ്രന് കാലിടറിയത് എങ്ങനെ?

By Web TeamFirst Published Oct 3, 2022, 11:21 AM IST
Highlights

സ്വർണാഭരണ വ്യപാരിയിൽ നിന്നും കാരാഗൃഹവാസത്തിലേക്ക്.. വിജയത്തിന്റെ കൊടുമുടിയിൽ അറ്റ്ലസ് രാമചന്ദ്രന് ചുവടുകൾ പിഴച്ചത് എവിടെയാണ്? ഒടുവിൽ സ്വന്തം മണ്ണിലേക്ക് എത്തിച്ചേരാനുള്ള ആഗ്രഹം ബാക്കിവെച്ചുള്ള വിട പറയൽ. 

രു സാധാരണ പ്രവാസിയിൽ നിന്നും സ്വർണ വ്യാപാരിയിലേക്കുള്ള കൂടുമാറ്റം ചുരുങ്ങിയ സമയംകൊണ്ടുള്ള വളർച്ച, കടബാധ്യതകൾ തീർത്ത വീഴ്ച, ഒരു സിനിമാ കഥയെ വെല്ലുന്ന സന്ദർഭങ്ങളിലൂടെ കടന്നു പോയ അറ്റ്ലസ് രാമചന്ദ്രന്റെ ജീവിതത്തിന് തിരശ്ശീല വീണിരിക്കുന്നു. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ഒറ്റ ടാഗ് ലൈൻ മതി അറ്റ്ലസ് രാമചന്ദ്രനെ അറിയാൻ. എന്നാൽ യഥാർത്ഥ ജീവിതത്തിൽ ആരായിരുന്നു എം എം രാമചന്ദ്രൻ? വ്യവസായ പ്രമുഖനിൽ നിന്നും ജയിലിൽ വരെ എത്തിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചത്? 

Read Also: അന്തര്‍ധാരകള്‍ തിരിച്ചറിഞ്ഞില്ല, മാനേജര്‍മാര്‍ ചതിച്ചു; തകര്‍ച്ചയെക്കുറിച്ച് അറ്റ്‍ലസ് രാമചന്ദ്രന്‍ പറഞ്ഞത്...

കവിയായ മത്തുക്കര മൂത്തേടത്ത് വി. കമലാകര മേനോന്റേയും രുഗ്മിണി അമ്മയുടേയും എട്ട് മക്കളിൽ മൂന്നാമനായാണ് രാമചന്ദ്രന്റെ ജനനം. തൃശ്ശൂർ സെൻതോമസ് കോളേജിൽ നിന്ന് ബിരുദവും ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രാമചന്ദ്രൻ കരിയർ ആരംഭിച്ചത് ബാങ്ക് ഉദ്യോഗസ്ഥനായാണ്. കൊമേഴ്സ്യൽ ബാങ്ക് ഓഫ് കുവൈത്തിൽ ജോലി ചെയ്യവെയാണ്‌ സ്വർണ വ്യാപാര രംഗത്തേക്ക് രാമചന്ദ്രന്റെ ശ്രദ്ധ തിരിയുന്നത്. ഇത് അറ്റ്ലസ് ഗ്രൂപ്പിന്റെ തുടക്കത്തിന് വഴിവെച്ചു. പിന്നീട് അങ്ങോട്ട് രാമചന്ദ്രന്റെ കാലമായിരുന്നു. സ്വർണാഭരണ വ്യാപാര മേഖലയിൽ അറ്റ്ലസ് ഗ്രൂപ്പ് പച്ചപിടിച്ചു. ഇതിനിടയ്ക്ക് സിനിമാമോഹങ്ങളെയും രാമചന്ദ്രൻ കൂടെ കൂട്ടി. എന്നാൽ ഗൾഫ് യുദ്ധം കുവൈത്തിലെ ബിസിനസ് പാടെ ഇല്ലാതാക്കി. പക്ഷെ ആ തകർച്ചയിലും ഒന്നിൽ നിന്നും വീണ്ടും ആരംഭിച്ച് വിജയത്തിലേക്ക് കുതിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

യുഎഇയിലെ ഏറ്റവും വലിയ സ്വര്‍ണ വ്യാപാരിയിലേക്കുള്ള രാമചന്ദ്രന്റെ വളർച്ച അതിവേഗമായിരുന്നു. യുഎഇയിലെ വിവിധ എമിറേറ്റുകളിലെ 19 സ്വര്‍ണ വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ലോകമെമ്പാടുമായി 47 ജ്വല്ലറികളുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ കാര്യങ്ങൾ തലകീഴായി മറിയാൻ അധിക സമയം വേണ്ടി വന്നില്ല. കട ബാധ്യതകളും തുടർന്നുണ്ടായ കേസുകളും അദ്ദേഹത്തെ ജയിലഴിക്കുള്ളിൽ വരെ എത്തിച്ചു. 

Read Also: ഒരു ഷോറൂമെങ്കിലും വീണ്ടും തുറക്കണമെന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍ മടങ്ങുമ്പോള്‍

ബിസിനസ്സ് ആവശ്യങ്ങൾക്കായി യുഎഇയിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പയെടുത്ത തുക തിരിച്ചടയ്ക്കാൻ പറ്റാതിരുന്നതാണ് അറ്റ്ലസ് രാമചന്ദ്രന്റെ തകർച്ചയ്ക്ക് കാരണം. ആയിരം കോടി രൂപയോളമായിരുന്നു വിവിധ ബാങ്കുകളിൽ കടമുണ്ടായിരുന്നത്. അഞ്ച് കോടിയുടെ ചെക്കുകൾ മടങ്ങിയതോടെ ആദ്യ കേസ്, തുടർന്ന് സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ മറ്റുപല കേസുകളും. പണം തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ അദ്ദേഹം വായ്പയെടുത്ത 15 ബാങ്കുകള്‍ ചേര്‍ന്ന് യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചു. ഒപ്പം പോലീസിൽ പരാതിപ്പെടുകയും ചെയ്തു. ദുബായിലെ റിഫ, നായിഫ്, ബര്‍ദുബായി തുടങ്ങിയ പോലീസ് സ്റ്റേഷനുകളില്‍ അദ്ദേഹത്തിനെതിരെ പരാതികൾ എത്തി. ഇത് അറ്റ്ലസ് രാമചന്ദ്രന്റെ അറസ്റ്റിലേക്ക് വഴിവെച്ചു. 

യുഎഇയിലെ 22 ബാങ്കുകള്‍ക്കും ആറ് വ്യക്തികള്‍ക്കും അറ്റ്ലസ് രാമചന്ദ്രന്‍ കടക്കാരനായിരുന്നു. 34 ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്കുകള്‍ പണമില്ലാതെ മടങ്ങിയത് അദ്ദേഹത്തെ ജയിലേക്ക് നയിച്ചു. ഒപ്പം മകളുടെയും മരുമകന്റെയും അറസ്റ്റ്. കടുത്ത ജാമ്യ വ്യസ്ഥകളോടെ ഇരുവരും പുറത്ത് ഇറങ്ങിയെങ്കിലും രാമചന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി. വായ്പകൾ തിരിച്ചടവില്ലാതെ കുന്നുകൂടിയതോടെ കോടതി രാമചന്ദ്രനെ മൂന്ന് വർഷത്തേക്ക് ശിക്ഷിച്ചു. 2015ല്‍ ജയിലിലായ അദ്ദേഹം പുറത്തിറങ്ങിയത് 2018ലാണ്. 

Read Also: അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാരം വൈകുന്നേരം ദുബൈ ജബല്‍ അലിയില്‍

ജയില്‍ മോചിതനായെങ്കിലും വലിയ സാമ്പത്തിക തീര്‍ക്കാതെ അറ്റ്‍ലസ് രാമചന്ദ്രന് യുഎഇയില്‍ നിന്ന് മടങ്ങാന്‍ സാധിക്കുമായിരുന്നില്ല. വീണ്ടും ഒന്നിൽ നിന്നും ആരംഭിക്കാൻ തുടങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായുള്ള വിയോഗം. തൃശൂരിന്റെ മണ്ണിലേക്കുള്ള തിരിച്ചു വരവ് അവസാന നാളുകളിൽ അദ്ദേഹം ആഗ്രഹിച്ചിരുന്നു. 
 

click me!