മദ്യക്കുപ്പികൾ പൊടിച്ച് സ്ത്രീകൾക്ക് നൽകും, ലക്ഷങ്ങൾ ധനസഹായവും, പുതിയ മോഡൽ ബിസിനസുമായി ബിഹാർ സർക്കാർ

By Web TeamFirst Published Sep 11, 2022, 12:40 AM IST
Highlights

രാജ്യത്തെ മദ്യം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. എന്നാൽ ഇവിടെ ഇപ്പോൾ മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. 

പറ്റ്ന: രാജ്യത്തെ മദ്യം ലഭിക്കാത്ത സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. എന്നാൽ ഇവിടെ ഇപ്പോൾ മദ്യക്കുപ്പികൾക്ക് ഉയർന്ന ഡിമാൻഡാണ്. കാരണം എന്താണെന്നല്ലേ? ഒഴിഞ്ഞ മദ്യകുപ്പികൾ ഉപയോഗിച്ച് കുപ്പിവള നിർമാണത്തിന് സ്ത്രീകൾക്ക് ധനസഹായം നൽകുകയാണ് ബിഹാർ സംസ്ഥാന സർക്കാർ.

 കുപ്പികൾ കൊണ്ടുള്ള മാലിന്യം കുറയ്ക്കുക, ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് ജീവിതോപാധി ലഭ്യമാക്കുക എന്നീ രണ്ട് ലക്ഷ്യങ്ങളാണ് സംസ്ഥാന സർക്കാരിന് ഉള്ളത്. വള നിർമാണ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനായി ഒരു കോടി രൂപയാണ് സംസ്ഥാന സർക്കാർ ആദ്യഘട്ടമായി നീക്കിവച്ചിരിക്കുന്നത്. ജീവിക എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

 മദ്യത്തിന് വിലക്കുണ്ടെങ്കിലും, സംസ്ഥാനത്തെ മദ്യ വേട്ട സ്ഥിരമാണ്. ഓരോ വർഷവും പിടിച്ചെടുക്കുന്ന നിരോധിത മദ്യത്തിന് അളവ് വലുതാണ്. ഈ കുപ്പികൾ നശിപ്പിക്കാൻ കഴിയാതെ ഉദ്യോഗസ്ഥർ വലയുകയാണ്. കുപ്പികൾ പൊട്ടിച്ചു കളയുകയാണ് പതിവ് രീതി. മാറിയ സാഹചര്യത്തിൽ ഇവ സ്ത്രീകൾക്ക് വള നിർമാണത്തിനായി കൈമാറും. സംസ്ഥാനത്ത് വലിയൊരു വിഭാഗം സ്ത്രീകളെ വള നിർമാണത്തിൽ പരിശീലനം നൽകി കഴിഞ്ഞിട്ടുണ്ട്.

പിടിച്ചെടുത്ത മദ്യക്കുപ്പികൾ തകർത്ത് വൻതോതിൽ മാലിന്യമായി തള്ളി വരികയാണ്. ഈ സംരംഭത്തിന്റെ ഭാഗമായി ചില്ലുവളകൾ നിർമ്മിക്കുന്ന ജീവിക തൊഴിലാളികൾക്ക് പൊടിച്ച കുപ്പികൾ അസംസ്‌കൃത വസ്തുക്കളായി നൽകും.  ജീവിക തൊഴിലാളികൾക്ക് ഗ്ലാസ് നിർമ്മാണത്തിന് പരിശീലനം നൽകി വരികയാണ്. സംസ്ഥാനത്ത് ഓരോ വർഷവും വൻതോതിൽ മദ്യം പിടികൂടുന്നുണ്ടെന്നും പിടിച്ചെടുത്ത കുപ്പികൾ സംസ്കരിക്കാൻ അധികൃതർ ബുദ്ധിമുട്ടുന്നുണ്ടെന്നും എക്സൈസ് മന്ത്രി സുനിൽ കുമാർ പിടിഐയോട് പറഞ്ഞു.

Read more: മൊബൈൽ ​ഗെയിം ആപ് വഴി തട്ടിപ്പ്; ഇഡി റെയ്ഡിൽ കണ്ടെടുത്തത് ഏഴ് കോടി

ബിഹാറിൽ 2016 ഏപ്രിൽ മാസത്തിലാണ് മദ്യം നിരോധിച്ചത്. ഈ വർഷം ഇതുവരെ മാത്രം 13.8 7 ലക്ഷം ലിറ്റർ മദ്യമാണ് സർക്കാർ ഏജൻസികൾ പിടിച്ചെടുത്തത്. ഇതിൽ 8.15 ലക്ഷം ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 5.72 ലക്ഷം ലിറ്റർ തദ്ദേശീയമായി നിർമിച്ച മദ്യവും ആയിരുന്നു. പാറ്റ്ന, വൈശാലി, സമസ്തിപൂർ, ശരൺ, ഔറംഗബാദ് എന്നിവിടങ്ങളിൽ നിന്നാണ് മദ്യം കൂടുതലായി പിടിച്ചെടുക്കുന്നത്.

click me!