
നിർബന്ധിത ബി.ഐ.എസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത കളിപ്പാട്ടങ്ങൾ വിറ്റഴിച്ചതിന് പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമായ സ്നാപ്ഡീലിന് അഞ്ച് ലക്ഷം രൂപ പിഴ ചുമത്തി. 2020-ലെ ടോയ്സ് (ക്വാളിറ്റി കൺട്രോൾ) ഓർഡർ ലംഘിച്ചതിനാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഈ നടപടിയെടുത്തത്. സ്നാപ്ഡീലിന്റെ മാതൃകമ്പനിയായ 'ഏസ് വെക്റ്റർ ലിമിറ്റഡിനെതിരെ' (Ace Vector Ltd) സ്വമേധയാ എടുത്ത കേസിനെ തുടർന്നാണ് ചീഫ് കമ്മീഷണർ നിധി ഖാരെ വിധി പ്രഖ്യാപിച്ചത്.
നിരോധിച്ച കളിപ്പാട്ടങ്ങൾ നീക്കം ചെയ്തെന്ന് കമ്പനി അവകാശപ്പെട്ടെങ്കിലും 2025 ഡിസംബർ വരെ പ്ലാറ്റ്‌ഫോമിൽ ഇവ ലഭ്യമായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി. സ്റ്റാലിയൻ ട്രേഡിംഗ് കമ്പനി, ത്രിഫ്റ്റ്കാർട്ട് എന്നീ രണ്ട് സെല്ലർമാരിൽ നിന്ന് മാത്രം ഇത്തരത്തിലുള്ള വിൽപനയിലൂടെ 41,032 രൂപ സ്നാപ്ഡീൽ ലാഭമുണ്ടാക്കി. പല കളിപ്പാട്ടങ്ങളിലും നിർമ്മാതാവിന്റെ പേര്, വിലാസം, ബി.ഐ.എസ് സർട്ടിഫിക്കേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തിയിരുന്നില്ല. സെല്ലർമാരുടെ സ്വയം സാക്ഷ്യപ്പെടുത്തൽ മാത്രം വിശ്വസിച്ച് കളിപ്പാട്ടങ്ങൾ വിൽക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് അതോറിറ്റി നിരീക്ഷിച്ചു. തങ്ങൾ കേവലം ഒരു ഓൺലൈൻ മാർക്കറ്റ് പ്ലേസ് മാത്രമാണെന്ന സ്നാപ്ഡീലിന്റെ വാദം സി.സി.പി.എ തള്ളി. 'തൂഫാൻ സെയിൽ', 'ഡീൽ ഓഫ് ദി ഡേ' തുടങ്ങിയ ഓഫറുകൾ വഴി വിൽപന നിയന്ത്രിക്കുന്നതിനാലും, ഉൽപ്പന്നങ്ങൾക്ക് ഗുണനിലവാര ഉറപ്പ് നൽകുന്നതിനാലും പ്ലാറ്റ്‌ഫോമിന് ഇതിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് അതോറിറ്റി വ്യക്തമാക്കി.
അഞ്ച് ലക്ഷം രൂപ പിഴയ്ക്ക് പുറമെ ചില കർശന നിർദ്ദേശങ്ങളും സി.സി.പി.എ നൽകി: ബി.ഐ.എസ് മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കളിപ്പാട്ടവും ഭാവിയിൽ ലിസ്റ്റ് ചെയ്യുകയോ പരസ്യം ചെയ്യുകയോ ചെയ്യരുത്, ഉപഭോക്താക്കൾക്ക് പരാതികൾ അറിയിക്കാൻ കോൺടാക്ട് നമ്പറുകൾ, ഇമെയിൽ, ഗ്രീവൻസ് ഓഫീസർമാരുടെ വിവരങ്ങൾ എന്നിവ പ്ലാറ്റ്‌ഫോമിൽ വ്യക്തമായി പ്രദർശിപ്പിക്കണം, വരുംകാലങ്ങളിൽ ഇത്തരം നിയമലംഘനങ്ങൾ നടക്കില്ലെന്ന് രേഖാമൂലം ഉറപ്പ് നൽകാൻ കമ്പനി പരാജയപ്പെട്ടതിനെ അതോറിറ്റി രൂക്ഷമായി വിമർശിച്ചു.
സ്നാപ്ഡീലിന് പുറമെ ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ കമ്പനികൾക്കും കളിപ്പാട്ടങ്ങളിലെ ബി.ഐ.എസ് നിയമലംഘനത്തിന് സി.സി.പി.എ നോട്ടീസ് അയച്ചിട്ടുണ്ട്. 2021 ജനുവരി ഒന്ന് മുതലാണ് കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ് സർട്ടിഫിക്കേഷൻ ഇന്ത്യയിൽ നിർബന്ധമാക്കിയത്. അതേസമയം, നിയമപ്രകാരമുള്ള നടപടികൾ പാലിക്കുന്നുണ്ടെന്നും വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും സ്നാപ്ഡീൽ വക്താവ് അറിയിച്ചു. ഓൺലൈൻ വ്യാപാരത്തിൽ ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ അതോറിറ്റിയുടെ ഈ നടപടി നിർണ്ണായകമാണ്.