ഇസ്രയേല്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക കയറ്റുമതി കരാറിന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകാരം നല്‍കി. ഈജിപ്തിലേക്ക് 35 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 3 ലക്ഷം കോടി രൂപ) പ്രകൃതി വാതകം കയറ്റുമതി ചെയ്യുന്നതിനുള്ള കരാറാണിത്. ഗാസ യുദ്ധത്തെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുണ്ടായ അകല്‍ച്ച കുറയ്ക്കാന്‍ ഈ കരാര്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
ഇസ്രയേലിന്റെ തീരത്തുള്ള മെഡിറ്ററേനിയന്‍ കടലിലെ വാതക പാടങ്ങളില്‍ നിന്നാണ് വാതകം ഖനനം ചെയ്യുന്നത്. അമേരിക്കന്‍ ഊര്‍ജ്ജ ഭീമനായ ഷെവ്റോണ്‍ ആണ് അടുത്ത 15 വര്‍ഷത്തേക്ക് ഈജിപ്തിലേക്ക് വാതകം എത്തിക്കുക. കരാറില്‍ നിന്നുള്ള വരുമാനത്തിന്റെ പകുതി ഇസ്രയേല്‍ സര്‍ക്കാരിന് ലഭിക്കും.
'ഈ കരാര്‍ ഇസ്രയേലിനെ മേഖലയിലെ ഒരു പ്രധാന ഊര്‍ജ്ജ ശക്തിയായി മാറ്റുകയും പ്രാദേശിക സ്ഥിരതയ്ക്ക് വഴിയൊരുക്കുകയും ചെയ്യും,' നെതന്യാഹു പറഞ്ഞു. ഗാസ യുദ്ധത്തില്‍ ഇസ്രയേലിന്റെ ശക്തമായ വിമര്‍ശകരായിരുന്ന ഈജിപ്ത്, ഒക്ടോബറിലെ വെടിനിര്‍ത്തല്‍ കരാറിലെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
നേരത്തെ, കരാറിലെ വ്യവസ്ഥകള്‍ ഇസ്രയേലിന് അനുകൂലമല്ലെന്ന് ആരോപിച്ച് ഊര്‍ജ്ജ മന്ത്രി എലി കോഹന്‍ കരാര്‍ വൈകിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ ഊര്‍ജ്ജ സെക്രട്ടറി ഇസ്രയേല്‍ സന്ദര്‍ശനം പോലും റദ്ദാക്കിയിരുന്നു. എന്നാല്‍, ബുധനാഴ്ച കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ കോഹന്‍ നെതന്യാഹുവിനൊപ്പം നില്‍ക്കുകയും കരാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇതിനിടെ, ഇസ്രയേലിന്റെ അത്യാധുനിക 'ആരോ 3' മിസൈല്‍ പ്രതിരോധ സംവിധാനം വാങ്ങുന്നതിനുള്ള കരാര്‍ വിപുലീകരിക്കാന്‍ ജര്‍മ്മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. 3.5 ബില്യണ്‍ ഡോളറില്‍ നിന്ന് 6.5 ബില്യണ്‍ ഡോളറായാണ് കരാര്‍ തുക വര്‍ധിച്ചത്. ഇതും ഇസ്രയേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി കരാറാണ്.