
ദില്ലി: കേന്ദ്ര സർക്കാർ സ്വർണവില സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ഉത്സവ സീസണുകളിൽ സ്വർണവിലയിൽ വർധനവ് സാധാരണമാണെന്നും എന്നാൽ വില ഒരു നിശ്ചിത പരിധിക്ക് അപ്പുറം പോയിട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ബജറ്റിന് ശേഷമുള്ള പതിവ് യോഗത്തിനായി ആർബിഐയുടെ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ധനമന്ത്രി.
അതസമയം, യുഎസ് താരിഫ് വിഷയത്തിൽ വാണിജ്യ-വ്യവസായ മന്ത്രാലയം സാഹചര്യം വിലയിരുത്തുകയാണെന്നും, ഇപ്പോൾ പ്രതികരിക്കാൻ സമയമായിട്ടില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ധനമന്ത്രി നിർമല സീതാരാമൻ, കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി, ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര എന്നിവരാണ് ആർബിഐ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ടർമാരുമായുള്ള ബജറ്റാനന്തര യോഗത്തിൽ പങ്കെടുത്തത്.
ഐഡിബിഐ ബാങ്ക്, പണലഭ്യത, താരിഫ് വിഷയങ്ങളിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും, നയപരമായ കാരണങ്ങളാൽ ഓരോ കമ്പനിയെക്കുറിച്ചും പ്രത്യേകം പ്രതികരിക്കാറില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. റിസർവ് ബാങ്കിന്റെ കൈവശം ആവശ്യത്തിന് പണമുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു. റിസർവ് ബാങ്കിന്റെ കൈവശം ആവശ്യത്തിന് പണമുണ്ട്. അഞ്ച് വർഷം വരെ വായ്പ നൽകാനുള്ള സൗകര്യമുണ്ട്. രാജ്യത്തിന് ആവശ്യമുള്ളതെന്തും നിറവേറ്റുമെന്നും നിർമ്മല പറഞ്ഞു.
ഇറക്കുമതി, വിദേശനിക്ഷേപം, പണലഭ്യതയെ കുറിച്ച് ആർബിഐ ഗവർണർ സംസാരിച്ചു. വില വർധിച്ചിട്ടും അടുത്തിടെയായി സ്വർണം ഇറക്കുമതി ചെയ്യുന്നതിന്റെ ഓർഡർ മൂല്യത്തിൽ വർധനവുണ്ടായിട്ടില്ലെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. ധനമന്ത്രിയുടെ വാക്കുകൾ ശരിവെച്ച ഗവർണർ, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ആവശ്യങ്ങൾക്കായി പണം ലഭ്യമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും വ്യക്തമാക്കി. ഴിഞ്ഞ വർഷവും ഈ വർഷവും മികച്ച വളർച്ചാ നിരക്കുണ്ട്. നമ്മുടെ കൈവശം ആവശ്യത്തിന് കരുതൽ ധനവുമുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.