2026 ഫിഫ ലോകകപ്പ് ആഗോളതലത്തിൽ കമ്പനികൾക്ക് 1,63,200 കോടി രൂപയുടെ ഉൽപ്പാദന നഷ്ടമുണ്ടാകുമെന്ന് യു.കെ.ജി നടത്തിയ സർവേ റിപ്പോർട്ട്. ജീവനക്കാർ അവധിയെടുക്കുന്നതും ജോലി സമയത്ത് കളി കാണുന്നതും കാരണം അമേരിക്കയ്ക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിക്കുകയെന്നാണ് പഠനം പറയുന്നത്. മാനേജർമാരും ഈ പ്രവണതയിൽ പിന്നിലല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമാണ് ഫിഫ ലോകകപ്പ്. എന്നാല്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇതൊരു ഉത്സവമാണെങ്കിലും, ലോകമെമ്പാടുമുള്ള തൊഴിലുടമകള്‍ക്ക് ഈ ലോകകപ്പ് കാലം വലിയൊരു തലവേദനയാണ് സൃഷ്ടിച്ചത്. വര്‍ക്ക്‌ഫോഴ്‌സ് മാനേജ്മന്റ് സ്ഥാപനമായ യു.കെ.ജി നടത്തിയ സര്‍വേ പ്രകാരം, 2026 ലെ ഫിഫ ലോകകപ്പ് കാരണം ആഗോളതലത്തില്‍ കമ്പനികള്‍ക്ക് 1,63,200 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടമാണ് ഉണ്ടാകാന്‍ പോകുന്നത്. ഇതില്‍ അമേരിക്കയ്ക്ക് മാത്രം 1,12,320 കോടി രൂപയുടെ ഭീമമായ നഷ്ടമാണ് കണക്കാക്കുന്നത്.

ഒരു മാസം നീണ്ടുനിന്ന ഈ ടൂര്‍ണമെന്റ് കാരണം ദശലക്ഷക്കണക്കിന് ജീവനക്കാരാണ് തങ്ങളുടെ ജോലി സമയത്തില്‍ മാറ്റം വരുത്തിയും, അവധി എടുത്തും, ഓഫീസിലിരുന്ന് രഹസ്യമായി കളി കണ്ടും കമ്പനികള്‍ക്ക് നഷ്ടം വരുത്തിയിരിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്. ചിലരാകട്ടെ കളി കണ്ട് ഉറക്കമൊഴിച്ച് ക്ഷീണിച്ചോ അല്ലെങ്കില്‍ ഹാങ്ഓവറിലോ ആണ് ജോലിക്ക് എത്തുന്നത്. ഓഫീസില്‍ ഉണ്ടെങ്കിലും ജോലിയില്‍ ശ്രദ്ധിക്കാത്ത അവസ്ഥയും വര്‍ദ്ധിച്ചു. സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 14% പേര്‍ ജോലി സമയത്ത് രഹസ്യമായി മത്സരങ്ങളോ ഹൈലൈറ്റുകളോ കണ്ടിരുന്നുവെന്ന് സമ്മതിച്ചു. 22% പേര്‍ കളി കണ്ടുള്ള കടുത്ത ക്ഷീണത്തിലാണ് ജോലിക്ക് എത്തിയതെന്നും സമ്മതിക്കുന്നു.

ഏറ്റവും വലിയ നഷ്ടം അമേരിക്കയ്ക്ക്

സര്‍വേ നടത്തിയ രാജ്യങ്ങളില്‍ ഏറ്റവും വലിയ ഉല്‍പ്പാദന നഷ്ടം നേരിടാന്‍ പോകുന്നത് അമേരിക്കയാണ് (1,12,320 കോടി രൂപ). ജീവനക്കാര്‍ ജോലിക്ക് വരാത്തതും, വന്നാലും കൃത്യമായി ജോലി ചെയ്യാത്തതുമാണ് ഈ നഷ്ടങ്ങള്‍ക്ക് പ്രധാന കാരണം. യു.കെ.ജിയുടെ കണക്കനുസരിച്ചുള്ള രാജ്യങ്ങളുടെ നഷ്ടം താഴെ പറയുന്നതാണ് .

അമേരിക്ക: ലോകകപ്പ് കാരണം അമേരിക്കയ്ക്ക് 1,12,320 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടമാണ് കണക്കാക്കുന്നത്.

ജര്‍മ്മനി: ജര്‍മ്മനിക്ക് 12,864 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടമുണ്ടാകുമെന്ന് സര്‍വേ പറയുന്നു.

യുകെ: യുകെ 8,755 കോടി രൂപയുടെ നഷ്ടമാണ് തൊഴിലിടങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

ഫ്രാന്‍സ്: ഫ്രാന്‍സില്‍ ഇത് 7,190 കോടി രൂപയുടെ സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാക്കുകയെന്ന് പഠനം.

ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ 6,268 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടമാണ് യു.കെ.ജി കണക്കാക്കുന്നത്.

കാനഡ: ലോകകപ്പ് ആവേശം കാനഡയ്ക്ക് 4,598 കോടി രൂപയുടെ നഷ്ടം വരുത്തുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നെതര്‍ലന്‍ഡ്സ്: നെതര്‍ലന്‍ഡ്സിലെ കമ്പനികള്‍ക്ക് 3,724 കോടി രൂപയുടെ നഷ്ടമാണ് നേരിടേണ്ടി വരികയെന്നാണ് കണക്ക്.

മെക്‌സിക്കോ: മെക്‌സിക്കോയ്ക്ക് 3,542 കോടി രൂപയുടെ ഉല്‍പ്പാദന നഷ്ടമുണ്ടാകുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

മാനേജര്‍മാരും ഒട്ടും പിന്നിലല്ല!

സാധാരണ ജീവനക്കാരെപ്പോലെ തന്നെ മാനേജര്‍മാരും ലോകകപ്പ് ആവേശത്തില്‍ ഒട്ടും പിന്നിലല്ല. സാധാരണ ജീവനക്കാരെ അപേക്ഷിച്ച് മാനേജര്‍മാരാണ് കൂടുതല്‍ അവധിയെടുക്കാനും, മുന്‍കൂട്ടി ഷെഡ്യൂള്‍ മാറ്റാനും അവസാന നിമിഷം ജോലിയില്‍ ഇളവുകള്‍ തേടാനും ശ്രമിച്ചത്. എന്‍വോയ് എന്ന വര്‍ക്ക്‌പ്ലേസ് പ്ലാറ്റ്ഫോമിന്റെ കണക്കനുസരിച്ച്, അമേരിക്ക ബെല്‍ജിയത്തോട് തോറ്റതിന് തൊട്ടുപിന്നാലെയുള്ള ദിവസമായ ജൂലൈ 7-ന് അമേരിക്കന്‍ ഓഫീസുകളിലെ ഹാജര്‍നില 26% ആണ് ഇടിഞ്ഞത്. ഇതിനെ എന്‍വോയ് 'നോക്കൗട്ട് ട്യൂസ്‌ഡേ' എന്നാണ് വിശേഷിപ്പിച്ചത്. സൂപ്പര്‍ ബൗള്‍ മത്സരത്തിന് ശേഷമുള്ള ഹാജര്‍ കുറവിനേക്കാള്‍ 10 മടങ്ങ് കൂടുതലാണിത്. ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളിലും അർദ്ധ രാത്രിയാണ് ഫൈനൽ മത്സരം കാണാനാകുന്നത് എന്നതിനാൽ പ്രവർത്തി ദിവസമായ തിങ്കളാഴ്ച ഓഫീസുകളിലെ അവസ്ഥ എന്തായിരിക്കും എന്ന് കണ്ടറിയണം.