ദില്ലി: ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ രാസവസ്തു വ്യവസായത്തിന് ആഗോള വിപണിയിൽ വലിയ നേട്ടമുണ്ടാക്കാനാകുമെന്ന് സെൻട്രം റിപ്പോർട്ട്. ഇന്ത്യ യുഎസ് കരാറും ഗുണമാകുന്നാണ് റിപ്പോർട്ട്. ഈ കരാറുകൾ ഇന്ത്യൻ കമ്പനികൾക്ക് മറ്റ് വികസ്വര രാജ്യങ്ങളുടേതിന് തുല്യമായ അവസരങ്ങൾ നൽകും. അതോടൊപ്പം, ചൈനയുമായി താരതമ്യം ചെയ്യുമ്പോൾ നികുതിയിനത്തിൽ ലഭിക്കുന്ന ഇളവുകൾ ഇന്ത്യക്ക് ഗുണകരമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
പുതിയ വ്യാപാര കരാറുകൾ നിലവിൽ വരുന്നതോടെ താരിഫുകൾ കുറയുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണികളിൽ സ്വീകാര്യത കൂടുകയും ചെയ്യും. ഇത് ആഗോള കെമിക്കൽ വിതരണ ശൃംഖലയിൽ ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തമാക്കുമെന്നും ഈ രംഗത്ത് ദീർഘകാല വളർച്ചയ്ക്ക് വഴിവെക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ഈ അനുകൂല സാഹചര്യത്തിന്റെ ഗുണം എല്ലാ കമ്പനികൾക്കും ഒരുപോലെ ലഭിക്കണമെന്നില്ല. ഓരോ കമ്പനിയുടെയും ബിസിനസ് രീതി, ഉൽപ്പന്ന നിര, പ്രവർത്തന മികവ് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചായിരിക്കും വളർച്ച. വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളുള്ളതും മികച്ച പ്രവർത്തനക്ഷമതയുമുള്ള കമ്പനികൾക്ക് പുതിയ അവസരങ്ങൾ കൂടുതൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ചൈന നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 'ആന്റി-ഇൻവൊല്യൂഷൻ' നയത്തെക്കുറിച്ചുള്ള ചർച്ചകളും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അമിതോത്പാദനം എന്ന പ്രശ്നം പരിഹരിക്കാൻ ഈ നയത്തിലൂടെ ചൈനയ്ക്ക് കഴിഞ്ഞാൽ, അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ കമ്മോഡിറ്റി കെമിക്കൽസിന്റെ വിപണി മെച്ചപ്പെടാൻ സാധ്യതയുണ്ട്.
ആഗോള രാസവസ്തു വിപണി നേരിടുന്ന പ്രധാന തലവേദനകളിലൊന്നാണ് ചൈനയിലെ അമിതോത്പാദനം. ആവശ്യത്തിലധികം ഉൽപ്പന്നങ്ങൾ വിപണിയിലെത്തുന്നത് വിലയിടിവിന് കാരണമായിരുന്നു. ചൈന അമിതോത്പാദനം കുറയ്ക്കാൻ നടപടികൾ സ്വീകരിച്ചാൽ, ഡിമാൻഡും സപ്ലൈയും തമ്മിലുള്ള സന്തുലിതാവസ്ഥ തിരികെ വരും. ഇത് ഇന്ത്യയിലടക്കമുള്ള ആഗോള കമ്പനികൾക്ക് വില മെച്ചപ്പെടുത്താനും ലാഭം വർദ്ധിപ്പിക്കാനും സഹായിക്കും.