ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?

Published : Dec 22, 2025, 09:48 PM IST
indigo

Synopsis

നിയമങ്ങളില്‍ മാറ്റം വരുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ ഇന്‍ഡിഗോയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും 'എല്ലാം ശരിയാകും' എന്ന അമിത വിശ്വാസം അവരെ ചതിച്ചു. സമാനമായ രീതിയിലാണ് നമ്മള്‍ ആരോഗ്യകാര്യങ്ങളെ കാണുന്നത്

അധികാരവും അമിത ആത്മവിശ്വാസവും എങ്ങനെ ഒരു വന്‍മരത്തെപ്പോലും വീഴ്ത്തുമെന്നതിന് പുരാണങ്ങളില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. താന്‍ ആരുടെ തലയില്‍ കൈവെച്ചാലും അവര്‍ ഭസ്മമാകണമെന്ന വരം ലഭിച്ച ഭസ്മാസുരന്‍ ഒടുവില്‍ സ്വന്തം തലയില്‍ തന്നെ കൈവെച്ച് ചാമ്പലായ കഥ നമുക്കറിയാം. ഇന്ത്യന്‍ വ്യോമയാന രംഗത്തെ അതികായന്മാരായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് ഈ ഡിസംബറില്‍ സംഭവിച്ചതും സമാനമായൊരു 'ഭസ്മാസുര' പതനമാണ്. ഇത് കേവലം വിമാനങ്ങള്‍ റദ്ദാക്കിയ കഥയല്ല, മറിച്ച് വ്യക്തിഗത സാമ്പത്തിക ആസൂത്രണത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള വലിയൊരു മുന്നറിയിപ്പാണ്.

1. വരമൊന്നു പിഴച്ചാല്‍: കരുതിയിരിക്കാം ഈ 'അമിത വേഗത'യെ

ഇന്‍ഡിഗോയുടെ ഏറ്റവും വലിയ ശക്തി അവരുടെ കാര്യക്ഷമതയായിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ സര്‍വീസുകള്‍ നടത്തുക എന്നതായിരുന്നു അവരുടെ രീതി. എന്നാല്‍ പൈലറ്റുമാരുടെ വിശ്രമ സമയത്തില്‍ പുതിയ നിയമങ്ങള്‍ വന്നപ്പോള്‍, തങ്ങളുടെ കൈയിലുള്ള 'അതിവേഗ വരം' അവര്‍ക്ക് തന്നെ വിനയായി. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കേണ്ടി വന്നു.

പാഠം: ഇന്ത്യന്‍ കുടുംബങ്ങളുടെ കടബാധ്യത ജിഡിപിയുടെ 42.6 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. വരുമാനം കൂടുമ്പോള്‍ അമിതമായി വായ്പകള്‍ എടുക്കുന്ന രീതി സാധാരണക്കാര്‍ക്കും തിരിച്ചടിയായേക്കാം. നമ്മുടെ സാമ്പത്തിക ശക്തി തന്നെ നമുക്ക് വിനയാകാതെ നോക്കണം.

2. വരാനിരിക്കുന്ന വിപത്തിനെ മുന്‍കൂട്ടി കാണാതിരിക്കുമ്പോള്‍

നിയമങ്ങളില്‍ മാറ്റം വരുമെന്ന് മാസങ്ങള്‍ക്ക് മുന്‍പേ ഇന്‍ഡിഗോയ്ക്ക് അറിയാമായിരുന്നു. എന്നിട്ടും 'എല്ലാം ശരിയാകും' എന്ന അമിത വിശ്വാസം അവരെ ചതിച്ചു. സമാനമായ രീതിയിലാണ് നമ്മള്‍ ആരോഗ്യകാര്യങ്ങളെ കാണുന്നത്. രാജ്യത്തെ പൊതു പണപ്പെരുപ്പത്തേക്കാള്‍ ഇരട്ടി വേഗത്തിലാണ് ചികിത്സാച്ചെലവ് കൂടുന്നത്. എന്നാല്‍ ഇന്നും 40 കോടിയിലധികം ഇന്ത്യക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സില്ല.

2021-ല്‍ ഇന്ത്യയിലെ ചികിത്സാ പണപ്പെരുപ്പം 14 ശതമാനമായിരുന്നു, ഇത് ഏഷ്യയിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കുകളിലൊന്നായിരുന്നു. 2024-ലെ വാര്‍ഷിക ശരാശരി കണക്കുകള്‍ പ്രകാരം ആരോഗ്യ സംരക്ഷണ ചിലവുകള്‍ 14 ശതമാനം വര്‍ധിച്ചു. ഇത് രാജ്യത്തെ പൊതുവായ പണപ്പെരുപ്പ നിരക്കിനേക്കാള്‍ വളരെ കൂടുതലാണ്. 2025-ല്‍ ഇന്ത്യയിലെ ചികിത്സാ ചിലവ് 13 ശതമാനം വര്‍ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് ആഗോള ശരാശരിയായ 10 ശതമാനത്തേക്കാള്‍ ഉയര്‍ന്ന നിരക്കാണ്.

3. കാണുന്നതല്ല യഥാര്‍ത്ഥ നഷ്ടം

4,500-ഓളം വിമാനങ്ങള്‍ റദ്ദാക്കിയതിലൂടെ ഏകദേശം 500 കോടി രൂപയുടെ നഷ്ടമാണ് ഇന്‍ഡിഗോ കണക്കാക്കുന്നത്. എന്നാല്‍ ഇത് മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണ്. യാത്രക്കാരുടെ വിശ്വാസം നഷ്ടപ്പെട്ടതും മറ്റ് അനുബന്ധ ചിലവുകളും ചേര്‍ത്താല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും വലുതായിരിക്കും.നമ്മുടെ വ്യക്തിഗത സാമ്പത്തിക കാര്യങ്ങളിലും ഇതുതന്നെയാണ് സംഭവിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന അത്യാവശ്യങ്ങള്‍ക്കും അനാവശ്യ ചിലവുകള്‍ക്കും പുറമെ നികുതി ബാധ്യതകളും നമ്മള്‍ പലപ്പോഴും കണക്കിലെടുക്കാറില്ല. കൃത്യമായി കണക്കുകൂട്ടാന്‍ പറ്റുന്നതിനേക്കാള്‍ വലിയ നഷ്ടങ്ങളാണ് പലപ്പോഴും നമ്മളെ തളര്‍ത്തുന്നത്.

4. പണം കൊണ്ടുമാത്രം പ്രതിസന്ധികളെ തടയാനാകില്ല

ഇന്‍ഡിഗോയുടെ പക്കല്‍ 38,000 കോടി രൂപയുടെ കരുതല്‍ ധനമുണ്ട്. എന്നിട്ടും യാത്രക്കാര്‍ക്കുണ്ടായ ദുരിതം ഒഴിവാക്കാന്‍ അവര്‍ക്കായില്ല. പണം കൈവശമുണ്ടെന്നത് പ്രതിസന്ധികളെ നേരിടാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്, പരിഹാരമല്ല.നമ്മുടെ കാര്യമെടുത്താല്‍, 3 മുതല്‍ 6 മാസത്തെ ചിലവിനുള്ള പണം 'എമര്‍ജന്‍സി ഫണ്ട്' ആയി കരുതുന്നത് നല്ലതാണ്. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ തളരാതിരിക്കാന്‍ കൃത്യമായൊരു സാമ്പത്തിക ഘടന കൂടി ആവശ്യമാണ്.

5. സംരക്ഷിക്കേണ്ടത് എന്തിനെ?

തങ്ങളുടെ ആഭ്യന്തര സര്‍വീസുകള്‍ താറുമാറായപ്പോഴും ഇന്‍ഡിഗോ അന്താരാഷ്ട്ര സര്‍വീസുകളെ ബാധിക്കാതെ നോക്കി. കാരണം അവിടെ പിഴയും നിയമനടപടികളും കടുപ്പമാണ്.നമ്മുടെ ജീവിതത്തിലും സാമ്പത്തിക മുന്‍ഗണനകള്‍ നിശ്ചയിക്കണം. അനാവശ്യ ചിലവുകള്‍ ഒഴിവാക്കി ഭാവി സുരക്ഷിതമാക്കാന്‍ ഒരു വിദഗ്ദ്ധന്റെ സഹായത്തോടെ പോര്‍ട്ട്‌ഫോളിയോ പുനഃക്രമീകരിക്കാം.

'ഭസ്മാസുരനെപ്പോലെ' സ്വന്തം നേട്ടങ്ങളില്‍ അന്ധരാകാതെ, വരാനിരിക്കുന്ന മാറ്റങ്ങളെ മുന്‍കൂട്ടി കണ്ട് കരുതിയിരിക്കാം.

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍
ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ