വളര്‍ച്ചയുടെ പാതയില്‍ കണ്ണൂര്‍ വിമാനത്താവളം: വിദേശ കമ്പനികള്‍ ഇല്ലാത്തത് തിരിച്ചടി

By Web TeamFirst Published May 17, 2019, 8:42 AM IST
Highlights

അഞ്ചുമാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായെങ്കിലും കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികളെ കേന്ദ്രസ‍‍ർക്കാർ അനുവദിക്കാത്തതാണ് കിയാലിന് തിരിച്ചടിയായിട്ടുണ്ട്. 

കണ്ണൂര്‍: പുതുതായി നിലവില്‍ വന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശ വിമാനക്കമ്പനികളെ സർവ്വീസ് നടത്താൻ അനുവദിക്കാത്തത് പ്രതിസന്ധി ഉണ്ടാക്കുന്നുവെന്ന് കിയാൽ. അഞ്ചുമാസത്തിനിടെ യാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം ഉണ്ടായിട്ടും കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ വിദേശ വിമാനക്കമ്പനികളെ കേന്ദ്രസ‍‍ർക്കാർ അനുവദിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. പുതിയ സർക്കാർ അധികാരത്തിലെത്തിയാൽ ഇതിനായി സമ്മർദം ശക്തമാക്കുമെന്ന് കിയാൽ എംഡി തുളസീദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പ്രവർത്തനം തുടങ്ങി അഞ്ചുമാസം പിന്നിടുമ്പോൾ ശുഭകരമായ വളര്‍ച്ചാനിരക്കാണ് കണ്ണൂര്‍ വിമാനത്താവളം രേഖപ്പെടുത്തുന്നത്. ഡിസംബറിൽ 31,246 പേർ യാത്ര ചെയ്ത സ്ഥാനത്ത് കഴിഞ്ഞ മാസം യാത്രക്കാരുടെ എണ്ണം 1,41,372 ആയി വർദ്ധിച്ചു. ആഭ്യന്തര യാത്രക്കാരാണ് നിലവില്‍ കൂടുതലായി കണ്ണൂരിലെത്തുന്നത്.ഏപ്രിലിൽ 81,036 ആഭ്യന്തര യാത്രക്കാരും 60,336 അന്താരാഷ്ട്ര യാത്രക്കാരും വിമാനത്താവളം ഉപയോഗിച്ചു. ഇന്ത്യൻ കമ്പനികൾ അന്താരാഷ്ട്ര സർവ്വീസ് നടത്തുന്നുണ്ടെങ്കിലും വിദേശവിമാന കമ്പനികൾക്ക് അനുമതി നൽകാത്തതാണ് മുന്നോടുള്ള വളര്‍ച്ചയില്‍ കിയാല്‍ നേരിടുന്ന പ്രധാന തിരിച്ചടി

ഉത്തര മലബാറിലേത് കൂടാതെ മൈസൂർ, കൂർഗ് മേഖലകളിൽ നിന്നും ആളുകൾ  കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്നുണ്ട്. കാർഗോ കോംപ്ലകിന്റെ പണി പൂർത്തിയാകാത്തും. വിമാനത്താവളത്തിന് അടുത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഹോട്ടലുകൾ ഇല്ലാത്തതും പോരായ്മയായി തുടരുന്നു. വിമാനത്താവളത്തിനുള്ളിൽ ഹോട്ടലുകൾ നിർമ്മിക്കാനുള്ള പ്രവർത്തനം ഇപ്പോൾ തുടങ്ങിയിട്ടുണ്ട്. വിമാനത്താവളം വന്നതോടെ ടൂറിസം രംഗത്തിനും ഉണർവ്വുണ്ട്. എന്നാൽ വിദേശവിമാനക്കമ്പനികളെകൂടി സർവ്വീസ് നടത്താൻ അനുവദിച്ചാൽ മാത്രമേ കിയാലിന് ചിറക് വിരിച്ച് പറക്കാനാകു.

കിയാല്‍ വളര്‍ച്ചയുടെ കണക്കുകള്‍...

കഴിഞ്ഞ ഡിസംബറിൽ യാത്രക്കാർ 31,241 പേർ
ഏപ്രിലിൽ 1,41,372 ആയി ഉയർന്നു

സർവ്വീസുകളിലും വൻ വർദ്ധന 
ഡിസംബറിൽ 235 സർവ്വീസുകൾ, ഏപ്രിലിൽ 1250 സർവ്വീസുകൾ

ആഭ്യന്തര യാത്രക്കാർ കൂടുതൽ
ഏപ്രിലിൽ 81,036 ആഭ്യന്തര യാത്രക്കാർ

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായിഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23-ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!