
ദില്ലി: നഷ്ടത്തിൽ നിന്നും കരകയറാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും കഴിഞ്ഞ നാല് വർഷമായി ഇന്ത്യൻ റെയിൽവേയുടെ കടം കുതിച്ചുയർന്നു. കണക്കുകൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പാർലമെന്റിൽ പങ്കിട്ടു. വൻകിട പദ്ധതികളാണ് കടം ഉയരാൻ കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു.
2019 - 20 സാമ്പത്തിക വർഷത്തിലെ കടം 20,304 കോടി രൂപയായിരുന്നു. 2020-21 ൽ കടം 23,386 കോടി രൂപയായി ഉയർന്നു. 2021-22 സാമ്പത്തിക വർഷം കടബാധ്യത 28,702 കോടി രൂപയിലേക്കെത്തി. ഒറ്റയടിക്ക് 5,316 കോടി രൂപയുടെ കുത്തനെയുള്ള വർധനവാണ് ഉണ്ടായത്.
റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ വഴി റോളിംഗ് സ്റ്റോക്ക് ആസ്തികൾ ഏറ്റെടുക്കുന്നതിനും മറ്റ് പ്രോജക്ടുകളുടെ നിർമ്മാണത്തിനും ധനസഹായം നൽകുന്നതിനായി റെയിൽവേ അധിക പണം കണ്ടെത്തിയിട്ടുണ്ട്. ഇതും കടത്തിലേക്ക് നയിച്ചു.
സേവനങ്ങളിലൂടെ വരുമാനം വർധിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിട്ടും, റെയിൽവേയുടെ കടം 2022-23ൽ 34,189 കോടി രൂപയായി ഉയർന്നു. 9,487 കോടി രൂപയുടെ അധിക ബാധ്യതയാണ് ഇത് വരുത്തിയത്
ധാരാളം മെഗാ പ്രോജക്ടുകളിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ട്. കടബാധ്യത കുറയ്ക്കുന്നതിന് റെയിൽവേ അതിന്റെ ആഭ്യന്തര സേവനങ്ങളിൽ നിന്നും വിഭവങ്ങളിൽ നിന്നും വരുമാനം വർധിപ്പിക്കുന്നതിനുള്ള വിവിധ വഴികൾ നോക്കുകയാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
ALSO READ: ലഡുവിന് നെയ്യ് വാങ്ങുന്നതില്‍ വിവാദം; വിശദീകരണവുമായി തിരുപ്പതി ബാലാജി ക്ഷേത്രം ഭരണസമിതി
2020-21 സാമ്പത്തിക വർഷത്തിൽ റെയിൽവേയുടെ വരുമാനത്തിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇത് നികത്താൻ ധനമന്ത്രാലയം 79,398 കോടി രൂപയുടെ പ്രത്യേക വായ്പയും നൽകിയിരുന്നു. . ഈ പ്രത്യേക വായ്പയുടെ തിരിച്ചടവ് 2024-25 സാമ്പത്തിക വർഷം മുതൽ ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
അതേസമയം, 3.99 ലക്ഷം കോടി രൂപയ്ക്ക് 20,659 കിലോമീറ്റർ ഉൾപ്പെടുന്ന 189 പുതിയ പാതയുടെ പദ്ധതികൾ അണിയറയിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം