ബാങ്ക് ഇടപാടുകാര്‍ക്ക് ആര്‍ബിഐയുടെ കവചം; തട്ടിപ്പിന് ഇരയായാല്‍ 25,000 രൂപ വരെ നഷ്ടപരിഹാരം

Published : Feb 06, 2026, 06:23 PM IST
RBI Governor sanjay malhotra

Synopsis

ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പിനിരയാകുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്.

 

ബാങ്ക് ഇടപാടുകാരുടെ സുരക്ഷ ഉറപ്പാക്കാനും ചെറുകിട സംരംഭകര്‍ക്ക് കൈത്താങ്ങാവാനും ലക്ഷ്യമിട്ടുള്ള വമ്പന്‍ പ്രഖ്യാപനങ്ങളുമായി റിസര്‍വ് ബാങ്ക്. ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ക്കും ബാങ്കുകളുടെ വായ്പാ തിരിച്ചടവ് രീതികള്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് പുതിയ നയങ്ങള്‍. റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ നിലനിര്‍ത്തിയെങ്കിലും ഉപഭോക്തൃ സേവന മേഖലയില്‍ വന്‍ അഴിച്ചുപണിക്കാണ് ആര്‍ബിഐ തുടക്കമിടുന്നത്.

തട്ടിപ്പിനിരയായാല്‍ പണം തിരികെ

ഡിജിറ്റല്‍ ഇടപാടുകളില്‍ തട്ടിപ്പിനിരയാകുന്ന സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് ആര്‍ബിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ചെറിയ തുകയുടെ തട്ടിപ്പുകള്‍ക്ക് 25,000 രൂപ വരെ നഷ്ടപരിഹാരം നല്‍കാനുള്ള പുതിയ സംവിധാനം ഉടന്‍ നിലവില്‍ വരും. ഇതുകൂടാതെ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഡിജിറ്റല്‍ പേയ്മെന്റുകളില്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങളും ഏര്‍പ്പെടുത്തും.

വായ്പാ തിരിച്ചടവില്‍ മാറ്റങ്ങള്‍

ബാങ്കുകളുടെ വായ്പാ പിരിവ് രീതികളില്‍ കാര്യമായ മാറ്റം വരും. റിക്കവറി ഏജന്റുമാരുടെ അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കും. ലോണുകള്‍ നല്‍കുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താക്കളെ കബളിപ്പിക്കുന്ന രീതിക്കും കടുത്ത നിയന്ത്രണങ്ങള്‍ വരും.

സംരംഭകര്‍ക്ക് 20 ലക്ഷം വരെ ഈടുരഹിത വായ്പ

ചെറുകിട-ഇടത്തരം സംരംഭകര്‍ക്ക് നല്‍കുന്ന ഈടുരഹിത വായ്പാ പരിധി ആര്‍ബിഐ ഇരട്ടിയാക്കി. നിലവിലെ 10 ലക്ഷം രൂപ എന്നത് 20 ലക്ഷം രൂപയായാണ് വര്‍ധിപ്പിച്ചത്. 2026 ഏപ്രില്‍ ഒന്നു മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക. മുദ്ര വായ്പകള്‍ ഉള്‍പ്പെടെയുള്ളവ ഇതിന്റെ പരിധിയില്‍ വരും.

സഹകരണ ബാങ്കുകള്‍ക്കും ആശ്വാസം അര്‍ബന്‍ സഹകരണ ബാങ്കുകളുടെ വളര്‍ച്ചയ്ക്കായി 'മിഷന്‍ സാക്ഷം' എന്ന പേരില്‍ പുതിയ പരിശീലന പദ്ധതി തുടങ്ങും. 1.4 ലക്ഷം ജീവനക്കാര്‍ക്ക് ഇതിലൂടെ പരിശീലനം നല്‍കും. കൂടാതെ സഹകരണ ബാങ്കുകള്‍ നല്‍കുന്ന ഭവന വായ്പകളുടെ നിബന്ധനകളിലും മാറ്റം വരുത്തിയിട്ടുണ്ട്.

മറ്റു പ്രധാന പ്രഖ്യാപനങ്ങള്‍: റിയല്‍ എസ്റ്റേറ്റ്: റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ക്ക് ബാങ്കുകളില്‍ നിന്ന് നേരിട്ട് വായ്പയെടുക്കാന്‍ അനുമതി നല്‍കും. ഇത് ഭവന-നിര്‍മ്മാണ മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും.

എന്‍ബിഎഫ്‌സികള്‍ക്ക് ആശ്വാസം: നിക്ഷേപങ്ങള്‍ സ്വീകരിക്കാത്തതും എന്നാല്‍ 1000 കോടി രൂപയില്‍ താഴെ ആസ്തിയുള്ളതുമായ ചെറുകിട എന്‍ബിഎഫ്സികളെ രജിസ്‌ട്രേഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കും.

ബ്രാഞ്ച് വിപുലീകരണം: ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 1000-ല്‍ കൂടുതല്‍ ബ്രാഞ്ചുകള്‍ തുടങ്ങാന്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്ന വ്യവസ്ഥയിലും ഇളവ് നല്‍കി.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പാക്കാനാണ് ഈ മാറ്റങ്ങളെന്നും ഇടപാടുകാരുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

സ്വര്‍ണവിലയിലെ 'തിളക്കം' ആര്‍ബിഐക്ക് ആശങ്ക; വിലക്കയറ്റ ഭീഷണിയില്‍ സ്വര്‍ണവും വെള്ളിയും നിര്‍ണ്ണായകം
തെരഞ്ഞെടുപ്പിന് മൂന്നുനാള്‍ മുന്‍പ് അമേരിക്കയുമായി 'രഹസ്യ' കരാര്‍; ബംഗ്ലാദേശില്‍ രാഷ്ട്രീയപ്പോര് മുറുകുന്നു