
ബെംഗളൂരൂ: കർണാടകയിലെ ക്ഷേത്രത്തില്‍നിന്ന് വിതരണം ചെയ്ത പ്രസാദം കഴിച്ച് സ്ത്രീ മരിച്ചു. ചിക്കബല്ലാപുരയിലെ ചിന്താമണി താലൂക്കിലുള്ള ഗംഗമ്മ ദേവീ ക്ഷേത്രത്തിലാണ് സംഭവം. ചിക്കബല്ലാപുര സ്വദേശിയായ കവിത(28)ആണ് മരിച്ചത്. ഭഷ്യവിഷബാധയേറ്റ പതിനൊന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കവിതയുടെ കുട്ടികളും വിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച ക്ഷേത്രത്തിൽ നിന്നും വിതരണം ചെയ്ത പ്രസാദത്തിൽ നിന്നുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനിടെ രണ്ട് സ്ത്രീകള്‍ പ്രസാദമെന്ന് പറഞ്ഞ് ഹല്‍വ വിതരണം ചെയ്തു. ഇത് കഴിച്ചവർക്കാണ് പിന്നീട് ഛർദ്ദിയും ശാരീരികാസ്വസ്ഥതകളും അനുഭവപ്പെട്ടതെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു.
സംഭവ വേളയിൽ അജ്ഞാതരായ സ്ത്രീകള്‍ ക്ഷേത്രത്തിൽ വന്നിരുന്നുവെന്നും ഇവർ ഹല്‍വ വിതരണം ചെയ്തതെന്നും പൊലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ ഇരുവരും ഹൽവ വിതരണം ചെയ്തത് ക്ഷേത്ര അധികൃതരുടെ അറിവോടെയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്.
ഇത്തരത്തിൽ ഡിസംബറില്‍ കര്‍ണാടകയിലെ ചാമരാജനഗറിലെ ക്ഷേത്രത്തിൽ നിന്നും പ്രസാദം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. സംഭവത്തെ തുടർന്ന് നിരവധി പേർ മരിക്കുകയും നൂറിലേറെ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ക്ഷേത്രം ട്രസ്റ്റ് മേധാവി മഹാദേവസ്വാമിയുടെ നിര്‍ദ്ദേശത്തേ തുടര്‍ന്നാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തിയതെന്ന് അറസ്റ്റിലായ മറ്റൊരു ക്ഷേത്രത്തിലെ പൂജാരി ദൊഡ്ഡയ്യ കുറ്റസമ്മതം നടത്തുകയുണ്ടായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam