
ഇൻഡോര്‍: പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസിന്‍റെ നേതൃപദവിയിലേയ്ക്ക് എത്തിയതിനെ വിമർശിച്ച് ബിജെപി നേതാവ്. മുതിർന്ന ബിജെപി നേതാവ് കൈലാഷ് വിജയ്‌വര്‍ഗിയയാണ് വിമർശനവുമായി രംഗത്തെത്തിയത്. കരുത്തുറ്റ നേതാക്കൾ ഇല്ലാത്തതുകൊണ്ടാണ് കോൺഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ ആശ്രയിക്കുന്നതെന്ന് കൈലാഷ് ആരോപിച്ചു. ഇൻഡോറിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസിന് ആത്മവിശ്യാസമില്ല. അവർക്ക് കരുത്തുറ്റ നേതാക്കളില്ല. അതിനാലാണ് കോൺഗ്രസ് ചോക്ലേറ്റ് മുഖങ്ങളെ അന്വേഷിക്കുന്നത്. ചിലർ കരീനകപൂറിന്റെ പേര് ഉയര്‍ത്തുമ്പോള്‍ മറ്റ് ചിലര്‍ സല്‍മാന്‍ ഖാന്റെ പേര് പറയുന്നു. ഇപ്പോൾ പ്രിയങ്ക നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നു'-കൈലാഷ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ തോതൃത്വ ഗുണത്തിൽ വിശ്വസ്തത ഇല്ലാത്തതുകൊണ്ടാണ് പ്രിയങ്ക സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചതെന്നും ആരോപിച്ചു.
നിലവിൽ പശ്ചിമബംഗാളിലെ ബിജെപി ജനറൽ സെക്രട്ടറിയുടെ ചുമതലയുള്ള ആളാണ് കൈലാഷ് വിജയവർഗിയ. ഏതാനും ദിവസങ്ങൾക്ക് മുൻപ് ലോക്സഭാ തെരെഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കരീന എത്തുന്നുവെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താൻ രാഷ്ട്രീയത്തിലേയ്ക്ക് പ്രവേശിക്കുമെന്ന വാർത്തകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്ന് താരം പിന്നീട് വ്യക്തമാക്കി.
ഇത്തരത്തിൽ കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കെതിരെ അപകീർത്തികരമായ പരാമർശവുമായി ബിഹാറിലെ ആരോഗ്യമന്ത്രിയും ബിജെപി നേതാവുമായ വിനോദ് നാരായൺ ഝാരംഗത്തെത്തിയിരുന്നു. സുന്ദരമായ മുഖമുള്ളതുകൊണ്ട് പ്രിയങ്കയ്ക്ക് വോട്ടുകിട്ടില്ല. അഴിമതിക്കേസിലും ഭൂമിയിടപാട് കേസുകളിലും പ്രതിയായ റോബർട്ട് വദ്രയുടെ ഭാര്യയാണ് അവർ. നല്ല സൗന്ദര്യമുണ്ടെന്നല്ലാതെ അവർക്ക് എന്ത് രാഷ്ട്രീയനേട്ടമാണുള്ളതെന്നുമായിരുന്നു മന്ത്രിയുടെ പരാമർശം. ഇത് പിന്നീട് വിവാദമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam