
ശ്രീനഗര്‍: കടന്നു പോയ 72 മണിക്കൂറിനിടെ ജമ്മു കശ്മീരില്‍ സൈന്യം വധിച്ചത് 12 തീവ്രവാദികളെ. ഷോപ്പിയാന്‍ ജില്ലയില്‍ ഞായറാഴ്ച പുലര്‍ച്ചെയോടെ തീവ്രവാദികളും സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ആറ് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്.
ലഷ്കര്‍-ഇ-തൊയിബ, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയ തീവ്രവാദസംഘടനകളില്‍ ഉള്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേനകള്‍ വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകന്‍ ഷുജാത് ബുഖാരിയെ വധിച്ച കേസില്‍ പ്രതിയെന്ന് കരുതുന്ന ആസാദ് മാലികും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.
ലഷ്കര്‍-ഇ-തൊയിബയുടെ ജില്ലാ കമാന്‍ഡര്‍ മുഷ്താഖ് മിര്‍, ഹിസ്ബുള്‍ മുജാഹിദീന്‍റെ ജില്ലാ കമാന്‍ഡര്‍ അബ്ബാസ് അലി, ഹിസ്ബുള്‍ മുജാഹീദിന്‍റെ ഷോപ്പിയാന്‍ ഡെപ്യൂട്ടി ചീഫ് വസീം വാഗേ ഉര്‍ഫ് സൈഫുള്ള എന്നിവര്‍ ഞായറാഴ്ച്ച കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട ആറ് പേരില്‍ ഒരാള്‍ പാകിസ്താനില്‍ നിന്നുള്ള തീവ്രവാദിയാണെന്നാണ് നിഗമനം. വെള്ളിയാഴ്ചച ബിജ്ബെഹ്റ മേഖലയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടിരുന്നു.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് ഏറ്റുമുട്ടലായി മാറിയതെന്ന് ഞായറാഴ്ചത്തെ ഓപ്പറേഷനെ ശേഷം സൈനികവക്താവ് പറഞ്ഞു. ഏറ്റുമുട്ടല്‍ ആരംഭിച്ചതിന് പിന്നാലെ ഷോപ്പിയാന്‍ ജില്ലയിലെ മൊബൈല്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam