
ലഖ്നൗ: മധ്യപ്രദേശിൽ അതിശൈത്യം മൂലം 24 പശുക്കൾ ചത്തതായി റിപ്പോർട്ട്. അഗർമാൾവാ ജില്ലയിലെ ഗോശാലയിലെ പശുക്കളാണ് ചത്തത്. കഴിഞ്ഞ സർക്കാർ നടത്തിയ ഗോശാല നിർമ്മാണത്തിലെ അപാകത മൂലമാണ് പശുക്കൾ ചത്തതെന്ന് മധ്യപ്രദേശ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലീഖൻ സിംഗ് യാദവ് ആരോപിച്ചു. ഗോശാലയിൽ പശുക്കൾക്ക് ആരോഗ്യകരമായ ചുറ്റുപാട് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2012 ൽ ആർഎസ്എസ് മേധാവി മോഹൻ ഭഗവത് ആണ് ഗോശാല നിർമ്മാണത്തിന് തറക്കല്ലിട്ടത്. അഞ്ച് വർഷത്തിന് ശേഷം 2017 സെപ്റ്റംബറിൽ ഗോശാല ഉദ്ഘാടനം ചെയ്തു. പശുക്കൾ തുടർച്ചയായി ചത്തതിനെ തുടർന്നാണ് ഗോശാല നിർമ്മാണത്തെക്കുറിച്ച് സംശയം ഉയർന്നു തുടങ്ങിയത്. ഇതിനെ തുടർന്ന് അനാരോഗ്യകരമായ അന്തരീക്ഷത്തിലാണ് 4700 ഓളം പശുക്കളെ ഈ ഗോശാലയിൽ വളർത്തിയിരുന്നതെന്ന് തനിക്ക് റിപ്പോർട്ട് ലഭിച്ചതായി മന്ത്രി വെളിപ്പെടുത്തി.
കഴിഞ്ഞ ചൊവ്വാഴ്ച 18 പശുക്കളാണ് ഒന്നിച്ച് ചത്തുവീണത്. അപകടങ്ങളിൽ പരിക്ക് പറ്റിയ ഗോക്കളും ഇവിടെ ഉണ്ടായിരുന്നു. രോഗവും അതിശൈത്യവും മൂലമാണ് ഇവയിൽ പലതും ചത്തതെന്ന് ലീഖൻ സിംഗ് യാദവ് പറഞ്ഞു. ഗോസംരക്ഷണത്തിനായി കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. കൂടാതെ ഗോശാല സന്ദർശിച്ച് അധികൃതർ കുറ്റക്കാരെന്ന് കണ്ടാൽ കർശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam