അലോക് വര്‍മ്മയുടെ രാജി നിരസിച്ചു; നടപടി നേരിടേണ്ടിവന്നേക്കും

By Web TeamFirst Published Jan 31, 2019, 8:55 PM IST
Highlights

മുന്‍ സിബിഐ മേധാവി അലോക് വര്‍മ്മയുടെ രാജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ദില്ലി: മുന്‍ സിബിഐ മേധാവി അലോക് വര്‍മ്മയുടെ രാജി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരസിച്ചു. സര്‍വ്വീസില്‍ നിന്ന് വിരമിക്കാന്‍ ഒരുദിവസം മാത്രം ശേഷിക്കെയാണ് അലോക് വര്‍മ്മയോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഫയര്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുത്തില്ലെങ്കില്‍ അലോക് വര്‍മ്മയ്ക്ക് നേരെ നിയമ നടപടി നേരിടേണ്ടി വന്നേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഡയറക്ടര്‍ ജനറല്‍ ഓഫ് ഫയര്‍ സര്‍വീസസ്, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡ്‌സ് ആയായിരുന്നു അലോക് വര്‍മ്മയെ നിയമിച്ചത്. അഴിമതി ആരോപണത്തേത്തുടര്‍ന്ന് സിബിഐ മേധാവി സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മയെ സുപ്രീംകോടതി ഇടപെട്ട് വീണ്ടും തിരിച്ചുകൊണ്ടുവന്നുവെങ്കിലും 48 മണിക്കൂറിനുള്ളില്‍ പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതാധികാര സമിതി അദ്ദേഹത്തെ പുറത്താക്കി. തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും പുറത്താക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു അലോക് വര്‍മ്മ രാജിവെച്ചത്. 

മോദിക്ക് പുറമേ സുപ്രീം കോടതി ജസ്റ്റിസ് എ.കെ സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരായിരുന്നു ഉന്നതാധികാര സമിതിയിലെ അംഗങ്ങള്‍. 

click me!