
ഫരീദാബാദ്: ഹരിയാനയിലെ സൂരജ്കുണ്ടിൽ മൂന്ന് സഹോദരിമാരും, യുവാവും തൂങ്ങിമരിച്ച നിലയില്‍. ശനിയാഴ്ച രാവിലെയാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം മുന്‍പാണ് മരണം സംഭവിച്ചത് എന്നാണ് പോലീസ് പറയുന്നത്. പ്രദീപ് (37 വയസ്) സഹോദരിമാരായ മീന മാത്യു(52 വയസ്), നീന(51 വയസ്), ജയ(49 വയസ്) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്
സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് വ്യക്തമാക്കുന്ന കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. നാലു പേരും അവിവാഹിതരാണ്. ഇവർ മലയാളികളാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഫ്‌ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെത്തുടർന്ന് വീട് പരിശോധിച്ചപ്പോളാണ് രണ്ട് മുറികളിലായി ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ കടുത്ത ദാരിദ്രത്തിലായിരുന്നുവെന്നാണ് അയൽവാസികൾ പറയുന്നത്. സഹോദരിമാരില്‍ ഒരാള്‍ക്ക് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടെന്നും കഴിഞ്ഞ ആറുമാസമായി സ്ഥിരമായി അയല്‍ക്കാരില്‍ നിന്ന് ഇവര്‍ പണം കടം വാങ്ങിയിരുന്നുവെന്നും അയല്‍ക്കാര്‍ പറയുന്നു. ഇവരുടെ മാതാപിതാക്കൾ ഹരിയാന സര്‍ക്കാര്‍ സർവീസിൽ ഉദ്യോസ്ഥരായിരുന്നു. കുറച്ചു നാളുകള്‍ക്ക് മുന്‍പാണ് ഇരുവരും മരണമടഞ്ഞത്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam