കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ നിശ്ചയിക്കുന്നത് സമസ്ത അല്ലെന്ന് എ സി മൊയ്‌തീൻ

By Web TeamFirst Published Jan 1, 2019, 1:03 PM IST
Highlights

വനിതാ മതിലിനെ വിമർശിച്ച  സമസ്തയ്ക്ക് മറുപടിയുമായി മന്ത്രി എ സി മൊയ്തീന്‍. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ  നിശ്ചയിക്കുന്നത് സമസ്ത അല്ലെന്നു മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.

തിരുവനന്തപുരം: വനിതാ മതിലിനെ വിമർശിച്ച സമസ്തയ്ക്ക് മറുപടിയുമായി മന്ത്രി എ സി മൊയ്തീന്‍. കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ കാര്യങ്ങൾ  നിശ്ചയിക്കുന്നത്  സമസ്ത അല്ലെന്നു മന്ത്രി എ സി മൊയ്‌തീൻ പറഞ്ഞു.  വനിതാ മതിലില്‍ പങ്കെടുക്കാനോ സഹകരിക്കാനോ ഇല്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. 

സ്ത്രീകളെ എല്ലാ കാലത്തും അടിമകൾ ആക്കി വയ്ക്കാൻ ആകില്ല എന്ന് എ സി മൊയ്തീന്‍ പറഞ്ഞുവെച്ചു.  നല്ല നിലപാടുകളുടെ കാലത്ത് ചില മതങ്ങൾ എങ്കിലും ഇത്തരം തെറ്റായ ആശയങ്ങൾ വച്ചു പുലർത്തുന്നുണ്ട്. ഈ ആശയങ്ങൾക്ക്  സമൂഹത്തെ മുന്നോട്ടു നയിക്കാൻ ആകില്ല എന്നും എ സി മൊയ്‌തീൻ പറഞ്ഞു. എൻഎസ്എസിനെ  കൈപ്പിടിയിൽ ഒതുക്കാൻ ഉള്ള ആർ എസ് എസ് ശ്രമങ്ങൾക്ക് തല വച്ചു നൽകുന്ന നിലപാട് ആണ് എൻ എസ് എസിന്‍റേത് എന്നും അദ്ദേഹം പറഞ്ഞു. 

ഈ നിലപാടിനോട് യോജിക്കാത്ത നിരവധി സമുദായ അംഗങ്ങൾ ഇന്ന് മതിലിനോട് ഒപ്പം അണി ചേരും. എൻ എസ് എസ് നിലപാട് തിരുത്തണം. അതാണ് പുരോഗമന കേരളത്തിന്‌ യോജിക്കുക. വനിതാ മതിൽ ചരിത്രം ആകും. കേരള ചരിത്രത്തിൽ സമീപ കാലത്തു ഉണ്ടാകാത്ത തരത്തിൽ ഉള്ള സ്ത്രീ മുന്നേറ്റം ആകും വനിതാ മതിൽ. വനിതാ മതിലിനു എതിരായ പ്രചാരണങ്ങൾ കൂടുതൽ പിന്തുണ മതിലിനു നേടി തന്നു എന്നും എ സി മൊയ്‌തീൻ കൂട്ടിച്ചേര്‍ത്തു. 

സ്ത്രീകളെ പരസ്യമായി പൊതുനിരത്തില്‍ ഇറക്കുന്ന വനിതാമതിലുമായി യോജിപ്പില്ല എന്നായിരുന്നു സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ യുവജനവിഭാഗം സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂരിന്‍റെ നിലപാട്. മതത്തിന്‍റെ പരിധിക്കപ്പുറത്ത് സ്ത്രീകളെ കൊണ്ടുവരുന്നതിനെ അനുകൂലിക്കാനാകില്ലെന്നും അബ്ദുസമദ് പറഞ്ഞു.

വൈകിട്ട് നാലിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് മതിൽ. വനിതാ മതിലിന് അടിസ്ഥാനം ശബരിമല വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തിയിരുന്നു. ശബരിമല വിധിക്ക് ശേഷം ഉയർന്ന വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമെല്ലാമുള്ള മറുപടി വനിതാ മതിലിലൂടെ നൽകാനാണ് സർക്കാറിന്റേയും സിപിഎമ്മിന്റെയും ശ്രമം. 

click me!