ഇടുക്കി: പ്രളയത്തിനൊപ്പം മുന്‍പൊങ്ങുമുണ്ടായിട്ടില്ലാത്ത ഉരുൾപൊട്ടൽ തകർത്തത് ഇടുക്കിയിലെ നൂറുകണക്കിനാളുകളുടെ ജീവിതമാണ്. കാലവർഷക്കെടുതിയിൽ ഇടുക്കിയിൽ മാത്രം 49 പേർ മരിച്ചു. മണ്ണിനടിയിൽ പെട്ട 10 പേരെ ഇനിയും കണ്ടെത്താനുണ്ട്. 51 പേർക്കാണ് പരുക്കേറ്റത്. ഇടുക്കി ഉപ്പുതോട്ടിൽ കഴിഞ്ഞ ദിവസം ഉരുൾപൊട്ടിയത്. ഇത്രും വലിയ ഉരുൾ പൊട്ടൽ ഇടുക്കിയുടെ ചരിത്രത്തിൽ ഇതിനു മുമ്പുണ്ടായിട്ടില്ല. രണ്ടു വീടുകളും ഏക്കറുകണക്കിന് കൃഷിസ്ഥലവും കന്നുകാലികളും ഇതിനടിയിലാണ്. ഒരു വീട്ടിൽ കിടന്നുറങ്ങിയിരുന്ന നാലുപേർ ഇവിടെ മണ്ണിനടിയിൽ പെട്ടു. ഇതിലൊരാളെ മാത്രമാണ് കണ്ടെത്താനായത്. മറ്റുള്ളവർക്കായുള്ള തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.
കിടപ്പാടത്തിനൊപ്പം ഉറ്റവരെ നഷ്ടപ്പെട്ട് മുപ്പത്തിമൂവായിരത്തിലധികം പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ഉരുൾ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും തകർന്ന വീടുകളുടെ കണക്കെടുപ്പ് പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. തകർന്നതിൽ ചെറ്റക്കുടിൽ മുതൽ കോടികൾ ചെലവഴിച്ച് പണിത വീടുകൾ വരെയുണ്ട്. സ്വന്തം വീടിരുന്ന സ്ഥലം പോലും കണ്ടത്താൻ ചിലർക്ക് കഴിഞ്ഞിട്ടില്ല. നൂറിലധികം സ്ഥലത്ത് ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായെന്നാണ് പ്രാഥമിക കണക്ക്. ഗ്രാമപ്രദേശങ്ങളിലാണ് ഇതിലധികവും. ജീവിത കാലം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ടവരെ എന്തു പറഞ്ഞ് സമാധാനിപ്പിക്കുമെന്നറിയാതെ വിഷമിക്കുകയാണ് ഇടുക്കിയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam