വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുൻ വ്യവസായ മന്ത്രി പി രാജീവ്. കരാർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനോട് പി രാജീവ് ചോദിച്ചു.
കൊച്ചി: വിഴിഞ്ഞം തുറമുഖ ഓഹരി മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി (എംഎസ്‍സി) ക്ക് കൈമാറുന്ന അദാനി ഗ്രൂപ്പിൻ്റെ തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാർ വ്യവസ്ഥയുടെ ലംഘനമെന്ന് മുൻ വ്യവസായ മന്ത്രി പി രാജീവ്. കരാർ വ്യവസ്ഥയുടെ പരസ്യ ലംഘനം നടക്കുമ്പോൾ മുഖ്യമന്ത്രി അസംതൃപ്തി രേഖപ്പെടുത്തിയാണോ വിമർശിക്കേണ്ടതെന്ന് പി രാജീവ് ചോദിച്ചു. കരാർ ലംഘനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് പറയാൻ മുഖ്യമന്ത്രി എന്തുകൊണ്ട് ധൈര്യം കാണിക്കുന്നില്ലെന്നും പി രാജീവ് ചോദിച്ചു.
തങ്ങൾക്ക് ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി സഭയിൽ പറഞ്ഞത്. എന്നാൽ അനൗദ്യോഗികമായി അറിയിച്ചുവെന്നാണ് കമ്പനി അധികൃതർ പറയുന്നത്. ഇക്കാര്യം ശരിവെക്കും വിധത്തിലുള്ള പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ഉണ്ടായതെന്നും പി രാജീവ് പറഞ്ഞു. വിഷയം സംബന്ധിച്ചു സർക്കാർ എല്ലാ വശവും പരിശോധിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ഗൗരവമായി കാണണം. തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. തുറമുഖ സെക്രട്ടറി മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. ഇത്തരമൊരു കരാർ വരുമ്പോൾ സ്വാഭാവികമായി തുറമുഖ വകുപ്പ് അറിയുമെന്നും പി രാജീവ് പറഞ്ഞു.
തുറമുഖം, ധനകാര്യം, നിയമം എന്നീ വകുപ്പുകളെല്ലാം മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്. വിഴിഞ്ഞത്തെ എല്ലാ കാര്യങ്ങളും ഒരു വ്യക്തി തന്നെയാണ് പരിശോധിക്കുന്നത്. കേരള ചരിത്രത്തിൽ ആദ്യമായാണ് ധനകാര്യം, നിയമം, പൊതുഭരണം എന്നീ വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്നത്. പൂർണമായും ഒരു വ്യക്തി തന്നെ ഇക്കാര്യങ്ങൾ തീരുമാനിക്കുന്നു. മുഖ്യമന്ത്രി തുറമുഖ വകുപ്പ് അടക്കം ഏറ്റെടുത്തത് എന്തിന്റെ ധാരണയുടെ അടിസ്ഥാനത്തിൽ ആണെന്ന് വ്യക്തമാക്കണമെന്നും പി രാജീവ് ആവശ്യപ്പെട്ടു.
സെബിക്ക് ജൂൺ 30ന് നൽകിയ അപേക്ഷയിൽ ജൂൺ 29ന് 13,200 കോടി രൂപയ്ക്ക് 49 ശതമാനം ഓഹരികൾ കൈമാറുന്ന കരാർ ഒപ്പിട്ടുവെന്നാണ് വ്യക്തമാക്കിയത്. നിയമലംഘനം നടന്ന സാഹചര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാതെ അതൃപ്തി എന്ന വാക്കിൽ മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരണം ഒതുക്കിയതെന്നും പി രാജീവ് കൂട്ടിച്ചേർത്തു.


