അഗസ്റ്റാ വെസ്റ്റ്ലൻഡ് ഇടപാട്; മിഷെലിനെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ യുഎഇ തീരുമാനം എടുക്കും

By Web TeamFirst Published Sep 20, 2018, 9:51 PM IST
Highlights

അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാടിൽ 350 കോടി രൂപ കൈക്കൂലി നല്കിയത് ക്രിസ്ത്യൻ മിഷെൽ മുഖേനയെന്നാണ് സിബിഐ കേസ്. ക്രിസ്ത്യൻ മിഷെലിനെ ഇന്ത്യയ്ക്കു കൈമാറാൻ യുഎഇ കോടതി ഉത്തരവില്ലെന്നും പൊതുവായ അഭിപ്രായ പ്രകടനം മാത്രമാണെന്നും ഇന്നലെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഉത്തരവ് മിഷെലിനെക്കുറിച്ച് തന്നെയാണെന്നാണ് ഉദ്യോഗസ്ഥർ നല്കുന്ന സൂചന. 

ദില്ലി: അഗസ്റ്റാ വെസ്റ്റ്ലൻഡ് ഇടപാടിൽ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷെലിനെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ യുഎഇ ഭരണകൂടം അന്തിമതീരുമാനം എടുക്കും. മിഷെലിനെ കൈമാറുന്നതിൽ നിയമതടസമ്മില്ലെന്ന് യുഎഇ കോടതി വിധിയോടെ വ്യക്തമായെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

അഗസ്റ്റ വെസ്റ്റ്ലൻഡ് ഇടപാടിൽ 350 കോടി രൂപ കൈക്കൂലി നല്കിയത് ക്രിസ്ത്യൻ മിഷെൽ മുഖേനയെന്നാണ് സിബിഐ കേസ്. ക്രിസ്ത്യൻ മിഷെലിനെ ഇന്ത്യയ്ക്കു കൈമാറാൻ യുഎഇ കോടതി ഉത്തരവില്ലെന്നും പൊതുവായ അഭിപ്രായ പ്രകടനം മാത്രമാണെന്നും ഇന്നലെ റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഉത്തരവ് മിഷെലിനെക്കുറിച്ച് തന്നെയാണെന്നാണ് ഉദ്യോഗസ്ഥർ ഇന്ന് നല്കുന്ന സൂചന. 

മിഷെലിനെ ഇന്ത്യയ്ക്ക് കൈമാറാനുള്ള തീരുമാനം എടുക്കേണ്ടത് യുഎഇ ഭരണകൂടമാണ്. ഇതിനു മുമ്പ് കോടതിയുടെ അഭിപ്രായം തേടുകയാണ് അവിടുത്തെ സർക്കാർ ചെയ്തത്. മിഷെലിനെ കൈമാറാൻ തടസ്സമില്ല എന്നാണ് കോടതി ഉത്തരവിൽ പറയുന്നത്. ഒരു ക്രിമിനൽ കേസ് പ്രതിയുടെ വിചാരണയ്ക്കാണ് ഇന്ത്യ അപേക്ഷ നല്കിയിരിക്കുന്നതെന്ന് കോടതി വിധി ഉദ്ധരിച്ച് ഒരു പത്രം റിപ്പോർട്ട് ചെയ്തു. 

രാഷ്ട്രീയ പരിഗണനയോ മത,വർഗ്ഗ താല്പര്യമോ പ്രതിഫലിക്കാത്ത അപേക്ഷയാണ് ഇന്ത്യയുടേത്. ഇരു രാജ്യങ്ങളിലെയും നിയമപ്രകാരം കുറ്റകരമായ വകുപ്പുകൾ പ്രകാരമാണ് കേസ് എന്നതും കോടതി പരിഗണിച്ചു. വിദേശകാര്യമന്ത്രാലയത്തിൻറെ ഔദ്യോഗിക പ്രതികരണം ഇന്നുണ്ടായേക്കും. മിഷെലിന് മേൽക്കോടതിയിൽ അപ്പീൽ നല്കാനുള്ള അവസരം ഉണ്ടാകുമെന്നാണ് സൂചന. ദുബായി പ്രോസിക്യൂഷൻ മിഷെലിനെ കൈമാറുന്നതിനോട് യോജിച്ച സാഹചര്യത്തിൽ യുഎഇ ഭരണകൂടം അനുകൂല തീരുമാനം എടുക്കും എന്ന പ്രതീക്ഷയിലാണ് അന്വേഷണ ഏജൻസികൾ.

click me!