
അലിഘട്ട്: ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരൻ മനാൻ ബഷീർ വാനിയുടെ മരണത്തിൽ പ്രാർഥന യോഗം വിളിച്ചു ചേർത്ത വിദ്യാർത്ഥികളെ അലിഗഡ് മുസ്ലീം സർവ്വകലാശാല അധികൃതർ സസ്പെൻഡ് ചെയ്തു. കശ്മീർ സ്വദേശികളായ മൂന്ന് വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്.
വടക്കൻ കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മനാൻ ബഷീർ വാനി കൊല്ലപ്പെട്ടത്. ഇയാളുടെ നിര്യാണത്തെ തുടർന്ന്
കശ്മീർ സ്വദേശികളായ ചില വിദ്യാർത്ഥികൾ കോളേജിലെ കെന്നഡി ഹാളിൽ പ്രാർഥന യോഗം വിളിച്ചു ചേർത്തു. തുടർന്ന് കോളേജിലെ അധികൃതരും വിദ്യാർത്ഥി യൂണിയനും ചേർന്ന് ഹാളിലെത്തി യോഗം തടഞ്ഞു. ഇതുസംബന്ധിച്ച് വിദ്യാർത്ഥി യൂണിയൻ നേതാക്കളും യോഗത്തിൽ പങ്കെടുക്കാനെത്തിയ കശ്മീർ വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റുണ്ടാകുകയും വിദ്യാർത്ഥികൾ യോഗം പിരിച്ച് വിടുകയും ചെയ്തു.
തുടർന്ന് നിയമവിരുദ്ധമായ യോഗം സംഘടിപ്പിച്ചവർക്കെതിരെ സർവകലാശാല അധികൃതർ നടപടി എടുക്കുകയായിരുന്നുവെന്ന് സർവകാലശാല വക്താവ് പ്രൊഫസർ ഷഫീ കിദ്വായി പറഞ്ഞു. ദേശവിരുദ്ധമായ ഒരു പ്രവർത്തനവും സർവകലാശാലയിൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ പ്രതിഷേധവുമായി സർവകലാശാല കോളേജ് യൂണിയൻ രംഗത്തെത്തി. സംസാരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ ഞങ്ങൾ അംഗീകരിക്കും. എന്നാൽ ഒരുതരത്തിലുള്ള ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കില്ലെന്ന് യൂണിയൻ പ്രസിഡന്റ് ഫൈസുൾ ഹസൻ പറഞ്ഞു. അതേസമയം പ്രാർത്ഥാന യോഗം സംഘടിപ്പിച്ചവരേയും പങ്കെടുത്തവരേയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് അലിഘട്ട് എംഎൽഎയും ബിജഎപി നേതാവുമായ സതീഷ് ഗൗതം രംഗത്തെത്തി.
ഈ വര്‍ഷം ജനുവരിയിലാണ് അലിഗഡ് മുസ്‌ലിം സർലകലാശാലയിലെ പിഎച്ച്ഡി പഠനം ഉപേക്ഷിച്ച് മനാന് ബഷീര്‍ വാനി(27) ഭീകരപ്രവര്‍ത്തനത്തിലേക്കു തിരിഞ്ഞത്. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന വാനിയുടെ സ്കൂള്‍ വിദ്യാഭ്യാസം നവോദയ സ്കൂളിലും സൈനിക് സ്കൂളിലുമായിരുന്നു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലെ ടെക്കിപോറ സ്വദേശിയാണ് ഇയാള്‍. വാനി കൊല്ലപ്പെട്ടതറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam