44 പേരുമായി പോയ അര്‍ജന്‍റീനന്‍ മുങ്ങിക്കപ്പല്‍ കാണാതായി

By Web DeskFirst Published Nov 18, 2017, 12:17 PM IST
Highlights

ബ്യൂണസ് ഐറിസ്: 44 നാവികദ്യോഗസ്ഥരുമായി സഞ്ചരിക്കുകയായിരുന്ന അര്‍ജന്റീനയുടെ മുങ്ങിക്കപ്പല്‍ കാണാതായി. അര്‍ജന്റീനയുടെ സാന്‍ ജുവാന്‍ എന്ന മുങ്ങിക്കപ്പലാണ് ദക്ഷിണ അറ്റ്ലാന്‍റിക്ക് സമുദ്രത്തില്‍ കാണാതായിരിക്കുന്നത്. 

രണ്ട് ദിവസം മുന്‍പാണ് മുങ്ങിക്കപ്പലുമായി തങ്ങള്‍ അവസാനമായി ബന്ധപ്പെട്ടതെന്നും ഇതിനു ശേഷം മുങ്ങിക്കപ്പലിനെക്കുറിച്ചും അതിലുള്ള ഉദ്യോഗസ്ഥരെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും നാവികസേന വക്താവ് പറയുന്നു. 

പാറ്റഗോണിയന്‍ കോസ്റ്റില്‍ നിന്നും 432 കി.മീ അകലെ നിന്നുമാണ് മുങ്ങിക്കപ്പലില്‍ നിന്നുള്ള അവസാന സന്ദേശം ലഭിച്ചത്.വിനിമയ ഉപകരങ്ങള്‍ക്ക് എന്തെങ്കിലും തകരാര്‍ സംഭവിച്ചതാണെങ്കില്‍ മുങ്ങിക്കപ്പല്‍ ഇതിനോടകം ഉപരിതലത്തിലേക്ക് വരുമായിരുന്നു. എന്നാല്‍ ഇത്ര മണിക്കൂറുകള്‍ കഴിഞ്ഞിട്ടും അങ്ങനെയൊരു വിവരം നാവികസേനയ്ക്ക് ലഭിച്ചിട്ടില്ല. 

മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച്ച രാത്രിയോടെ നാവികസേന തിരച്ചില്‍ ആരംഭിച്ചെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് തിരച്ചില്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്.

നാസയുടെ പി-3 പര്യവേഷണ വിമാനം മുങ്ങിക്കപ്പല്‍ കണ്ടെത്തുന്നതിനായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. അര്‍ജന്റീനിയന്‍ വ്യോമസേനയുടെ വിമാനങ്ങളും തിരച്ചില്‍ പങ്കാളികളാണ്. ഇതോടൊപ്പം ബ്രസീല്‍, ഉറുഗ്വേ, ചിലി, പെറു, ബ്രിട്ടണ്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ തിരച്ചിലില്‍ പങ്കാളികളാവാന്‍ അര്‍ജന്റീനയെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. 


 

click me!