
ഗുവാഹത്തി: അസമിലെ ഗൊലഘട്ടിൽ വ്യാഴാഴ്ചയുണ്ടായ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 133 ആയി. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസമിലെ കൂടുതല്‍ മേഖലകളില്‍ വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.
ചികിത്സാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായി വിവിധയിടങ്ങളില്‍ നിന്ന് ഡോക്ടര്‍മാരെ ഡ്യൂട്ടിക്കായി മേഖലയില്‍ എത്തിച്ചിട്ടുണ്ട്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ആശുപത്രി ചികിത്സാ ചെലവും 50000 രൂപയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായവും സര്‍ക്കാര്‍ നല്‍കും. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
300 ഓളം പേര്‍ ഇപ്പോഴും അസമിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഒമ്പത് പേർ സ്ത്രീകളാണ്. ദുരന്തത്തെ കുറിച്ച് അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അപ്പര്‍ അസം ഡിവിഷന്‍ കമ്മീഷണര്‍ ജൂലി സോണോവാളിനോട് അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ ഉത്തരവിട്ടിരുന്നു. സംഭവത്തിൽ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് എക്സൈസ് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
അപ്പര്‍ അസമിലെ ഗോല്‍ഘട്ട്, ജോര്‍ഘട്ട് ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്രാമങ്ങളില്‍ സാധാരണ ലഭ്യമായിരുന്ന ചാരായം വിദേശമദ്യത്തില്‍ ചേര്‍ത്ത് കഴിച്ചതാണ് മരണം കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സാലിമിറ തേയില തോട്ടത്തിലെ നൂറിലധികം തൊഴിലാളികള്‍ ഒരാളില്‍ നിന്ന് തന്നെ വ്യാജമദ്യം വാങ്ങി ഉപയോഗിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രിയായിരുന്നു ഞെട്ടിക്കുന്ന വിഷമദ്യദുരന്തമുണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam