
റായ്പൂര്‍: ഭൂപേഷ് ബാഗലിനെ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ഛത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്‍.
ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഭൂപേഷ് ബാഗൽ, അമ്പികർപൂർ എംഎൽഎ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. 90 അംഗ നിയമസഭയിൽ 68 സീറ്റും വിജയിച്ചാണ് കോൺഗ്രസ് ഛത്തീസ്ഗഡിൽ അധികാരമുറപ്പിച്ചത്.
മധ്യപ്രദേശില്‍ കമല്‍നാഥും രാജസ്ഥാനില്‍ അശോക് ഗെഹ്‍ലോട്ടുമാണ് മുഖ്യമന്ത്രിമാര്‍. രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം കൊണ്ടു വന്ന സച്ചിന്‍ പെെലറ്റ് രാജസ്ഥാനില്‍ ഉപമുഖ്യമന്ത്രിയുമാകും. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയതിന് പിന്നാലെ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിക്കാനൊരുങ്ങുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപിയെ പരാജയപ്പെടുത്തി അധികാരത്തിലേറിയ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കാർഷിക കടങ്ങളാണ് എത്രയും വേഗം എഴുതിത്തള്ളുമെന്ന് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്. അധികാരം ലഭിച്ചാൽ പത്ത് ദിവസത്തിനകം കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് മൂന്ന് സംസ്ഥാനങ്ങളിലും വാഗ്ദാനം നൽകിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam