
പാട്‌ന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ ബീഹാര്‍ എം എല്‍ എക്ക് ജീവപര്യന്തം. നവാഡയിലെ രാഷ്ട്രീയ ജനതാ ദള്‍(ആർ ജെ ഡി) എം എല്‍ എയായ രാജ് ബല്ലഭ് യാദവിനെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. 2016ല്‍ നടന്ന പീഡന കേസിലാണ് പാട്നയിലെ പ്രാദേശിക കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ജീവപര്യന്തത്തോടൊപ്പം 50,000രൂപ പിഴയും രാജ് ബല്ലഭിന് വിധിച്ചിട്ടുണ്ട്.
രാജ് ബല്ലഭിന് പുറമേ നാല് സ്ത്രീകൾ ഉൾപ്പടെ അഞ്ച് പേർക്ക് കൂടി കോടതി തടവ് ശിക്ഷ വിധിച്ചിട്ടുണ്ട്. ഇതിൽ പീഡനത്തിൽ നേരിട്ട് ബന്ധമുള്ള രണ്ട് പേർക്ക് 20,000രൂപ പിഴയും ജിവപര്യന്തവും മറ്റുള്ളവർക്ക് 10,000 രൂപ പിഴയും തടവുമാണ് വിധിച്ചിട്ടുള്ളത്. ഡിസംബർ 16ന് എം എൽ എ ഉൾപ്പടെ അഞ്ച് പേർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് ഡിസംബർ 21ന് കേസിൽ വാദം കേട്ട കോടതി പ്രതികൾക്ക് ശിക്ഷ വിധിക്കുകയായിരുന്നു.
2016 ഫെബ്രുവരി ആറിന് കുട്ടിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത ബന്ധുകൂടിയായ സുലേഖ കള്ളം പറഞ്ഞ് എം എൽ എയുടെ വസതിയിൽ കുട്ടിയെ എത്തിച്ചു. ഇവിടെ വെച്ച് കുട്ടിയെ രാജ് ബല്ലഭും മറ്റ് രണ്ട് പേരും ചേർന്ന് ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. ശേഷം കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. അതേ സമയം സംഭവം പുറത്ത് പറയാതിരിക്കാൻ തങ്ങളെ ഭീഷണിപ്പെടുത്തിരുന്നതായി ഇവരുടെ പരാതിയിൽ പറയുന്നു. 2016 ഫെബ്രുവരി 14ന് രാജ് ബല്ലഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും നിയമസഭയിലെ അംഗത്വ സ്ഥാനം നഷ്ടപ്പെടുകയും ചെയ്തിരുന്നു.
ഇയാൾ 2016 നവംബർ 24ന് നൽകിയ ജാമ്യാപേഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ രാജ് ബല്ലഭ് കോടതിയിൽ നേരിട്ട് ഹാജരാകുകയായിരുന്നു. രാജ് ബല്ലഭിനെതിരെ ഇന്ത്യന്‍ ശിക്ഷ നിയമം 376(പീഡനം)പോസ്‌കോ എന്നിവയാണ് ചുമത്തിരിക്കുന്നത്. സുലേഖക്ക് ജീവപര്യന്തവും 10,000രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam