
തൃശൂര്‍: തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് ബിജെപിയുടെ നേതൃത്വത്തിൽ സ്ത്രീകൾ ഇന്ന് പ്രതിഷേധ മാർച്ച് നടത്തും. നിലക്കലിൽ കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവരോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയെന്നാരോപിച്ചാണ് പ്രതിഷേധം. രാവിലെ 11 മണിക്ക് തേക്കിൻകാട് മൈതാനിയിൽ നിന്നാണ് മാർച്ച് തുടങ്ങുന്നത്.
ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന് ബിജെപി ആരോപിച്ചിരുന്നു. നിലയ്ക്കലിലെത്തിയ മന്ത്രി സ്വകാര്യ വാഹനങ്ങള്‍ക്ക് കൂടി പമ്പയിലേക്ക് കടന്നുപോകാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പോകാന്‍ അനുമതി നല്‍കാനാകില്ലെന്ന് എസ് പി യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു. ഉത്തരവാദിത്വം എറ്റെടുക്കാമോ എന്ന മന്ത്രിയോടുള്ള ചോദ്യം നിഷേധാത്മകമാണെന്നാണ് ബിജെപി നേതാക്കള്‍ ആരോപിച്ചത്. കേന്ദ്രമന്ത്രിയും എസ്പിയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ എസ് പി യതീഷ് ചന്ദ്രയെ പിന്തുണയ്ക്കുകയായിരുന്നു.
ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണനോട് എസ്പി യതീഷ് ചന്ദ്ര മോശമായി പെരുമാറിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയത്. യതീഷ് ചന്ദ്ര ഡ്യൂട്ടി നിർവഹിക്കുക മാത്രമായിരുന്നു ചെയ്തത്. കേന്ദ്രമന്ത്രിയുടെ മാത്രമല്ല, കൂടെ വന്നവരുടെയും വാഹനങ്ങൾ അകത്തേയ്ക്ക് വിടണമെന്നാവശ്യപ്പെട്ടപ്പോഴാണ് പൊലീസ് അത് തടഞ്ഞത്. കേന്ദ്രമന്ത്രി അത് ചോദ്യം ചെയ്തപ്പോഴാണ് പൊലീസുദ്യോഗസ്ഥർക്ക് അദ്ദേഹത്തോട് സംസാരിക്കേണ്ടി വന്നത്. കേന്ദ്രമന്ത്രിയെന്ന ആദരവോടെ തന്നെയാണ് പൊലീസ് സംസാരിച്ചത്. അതിൽ പ്രത്യേകിച്ച് അപാകതയൊന്നുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam