
മുംബൈ: പരാതിക്കാരനും പ്രതികളും തമ്മില്‍ ഒത്തുതീര്‍പ്പായ കേസില്‍ അസാധാരണ വിധിയുമായി ബോംബെ ഹൈക്കോടതി. ഹോട്ടലുടമയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ തങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് പേര്‍ നല്‍കിയ അപേക്ഷയിലാണ് കോടതിയുടെ വിചിത്രമായ വിധി.
കഴിഞ്ഞ വര്‍ഷമാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടലുടമയെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയതിനാണ് അംഗദ് സിംഗ് സേത്തി, കന്‍വര്‍ സിംഗ് സേത്തി എന്നിവര്‍ക്കെതിരെ കേസ് ചുമത്തപ്പെട്ടത്. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ഇരുവരും കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഇതിനിടെ പരാതിക്കാരനായ ഹോട്ടലുടമയും പ്രതികളും തമ്മില്‍ ഒത്തുതീര്‍പ്പ് ധാരണയിലെത്തി. പരാതിക്കാരന് എത്ര രൂപ വേണമെങ്കിലും നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാണെന്ന് പ്രതികള്‍ അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു. എന്നാല്‍ കോടതിയുടെ വിധി മറ്റൊന്നായിരുന്നു.
അടുത്ത ഒരു മാസത്തേക്ക് ബീച്ച് വൃത്തിയാക്കുകയെന്നതാണ് പ്രതികള്‍ക്ക് കോടതി നല്‍കിയ നല്ലനടപ്പ് ശിക്ഷ. നഷ്ടപരിഹാരം നല്‍കല്‍ എളുപ്പമാണെന്നതായിരുന്നു കോടതിയുടെ നിരീക്ഷണം. പണം യുവാക്കളായ പ്രതികളുടെ മാതാപിതാക്കള്‍ നല്‍കും, ആ സമയത്ത് പ്രതികള്‍ക്ക് യാതൊരു ശിക്ഷയും ലഭിക്കാത്ത സാഹചര്യമുണ്ടാകും ഇത് തടയാനാണ് വിധിയെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam