
ദില്ലി: മാല മോഷ്ടാക്കളെ പിന്തുടർന്ന് പിടിക്കാൻ ശ്രമിച്ച പതിനഞ്ചുകാരന് വെടിയേറ്റു. ഷാലിമാർ ബാഗിൽ കരിക്ക് വിൽപ്പന നടത്തിയിരുന്ന രോഹിതിനാണ് ബൈക്കിലെത്തിയ മാല മോഷ്ടാക്കളിൽ നിന്ന് വെടിയേറ്റത്. വെള്ളിയാഴ്ച രാവിലെ 7:30 ന് രാവിലെ ബൈക്കിലായിരുന്നു ഇവരെത്തിയത്. രോഹിതിന്റെ തോളിലാണ് വെടിയേറ്റത്. ഇവർ മാല പൊട്ടിക്കുന്നുവെന്ന് രോഹിത് ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
വെടിയേറ്റ ഉടനെ തൊട്ടടുത്ത ഫോർട്ടിസ് ഹോസ്പിറ്റലിൽ രോഹിതിനെ എത്തിച്ചു. അവിടെ നിന്ന് സഫർദംഗ് ഹോസ്പിറ്റലിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. രോഹിത് അപകടാവസ്ഥ തരണം ചെയ്തിട്ടുണ്ട്. മോഷ്ടാക്കളെക്കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഷാലിമാർബാഗ് പൊലീസ് എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത പ്രദേശത്ത് താമസക്കാരനായ പ്രവീൺകുമാറിന്റെ മാലയാണ് മോഷ്ടാക്കൾ മോഷ്ടിക്കാനൊരുമ്പെട്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്നും പൊലീസ് അറിയിച്ചു.
കറുത്ത അപ്പാച്ചെ മോട്ടോർസൈക്കിളിലാണ് മോഷ്ടാക്കൾ എത്തിയത്. പ്രവീണിന്റെ തൊട്ടടുത്ത് മോഷ്ടാക്കൾ എത്തിയതും രോഹിത് അവർക്ക് നേരെ ഓടിച്ചെന്നു. അപ്പോഴാണ് കൂട്ടത്തിലൊരാൾ തോക്കെടുത്ത് വെടിവച്ചത്. പിതാവായ പപ്പുവാണ് കരിക്ക് കച്ചവടം നടത്തിയിരുന്നത്. പപ്പു അസുഖബാധിതനായതിനാലാണ് രോഹിത് കച്ചവടത്തിനെത്തിയത്. മുകുന്ദപുർ സ്കൂളിൽ വിദ്യാർത്ഥിയാണ് രോഹിത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സാച്ചെലവ് തങ്ങൾക്ക് താങ്ങാൻ സാധിക്കുന്നില്ലെന്ന് രോഹിതിന്റെ പിതാവ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam