
കൊല്‍ക്കത്ത: ബംഗ്ലാദേശിലേക്ക് അനധികൃതമായി പശുക്കളെ കടത്തുന്ന സംഘത്തെ പിടികൂടാനുള്ള ശ്രമങ്ങള്‍ക്കിടെ ബിഎസ്എഫ് (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്) ഭടന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ മുര്‍ഷിദബാദ് ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി പട്രോളിംഗിനിടെയാണ് പദ്മ നദിയിലൂടെ ഒരു സംഘം പശുക്കളെ കടത്തുന്നത് ബിഎസ്എഫ് കണ്ടെത്തുന്നത്.
ഇവരോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അത് ചെയ്യാതെ പശുക്കളുമായി ബംഗ്ലാദേശിലേക്ക് കടക്കാന്‍ അവര്‍ ശ്രമിച്ചു. പശുക്കടത്തുക്കാരുടെ പക്കല്‍ വടികളും, അറ്റം കൂര്‍ത്ത ചില ആയുധങ്ങളുമുണ്ടായിരുന്നതായി ബിഎസ്എഫ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.
തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിടെ പശുക്കടത്തുകാരെ പിടികൂടാന്‍ ശ്രമിച്ച ദേബാശിസ് റോയ് പദ്മ നദിയില്‍ മുങ്ങി മരിക്കുകയായിരുന്നു. നദിയുടെ അടിയിലുള്ള ചെളിയില്‍ കുടുങ്ങിയതോടെയാണ് ദേബാശിസിന് വെള്ളത്തില്‍ നിന്ന് ഉയര്‍ന്ന് വരാന്‍ സാധിക്കാതെ പോയതെന്ന് ബിഎസ്എഫ് അറിയിച്ചു.
ഓപ്പറേഷനില്‍ പശുക്കളെ കടത്താന്‍ ശ്രമിച്ച 12 പേരെ ബിഎസ്എഫ് പിടികൂടി. ഇവരില്‍ ഒരാള്‍ ബംഗ്ലാദേശിയാണ്. തുടര്‍ന്ന് കടത്താന്‍ ശ്രമിച്ച 74 പശുക്കളെ ഉള്‍പ്പെടെ ബിഎസ്എഫ് പൊലീസിന് കെെമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam