
ചെന്നൈ: കശ്മീരിൽ ജനഹിത പരിശോധന നടത്താൻ സർക്കാറിന് എന്താണ് ഭയമെന്ന നിലപാട് തിരുത്തി നടൻ കമൽഹാസൻ. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ഹിത പരിശോധന നിലവിലെ സാഹചര്യത്തില്‍ അനാവശ്യമാണെന്നും കമല്‍ഹാസന്‍ വിശദമാക്കി. ഹിതപരിശോധന സംബന്ധിച്ച തന്റെ പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ വിഭജിക്കാന്‍ ആഗ്രഹിക്കുന്നവരാണ് ജമ്മുകശ്മീരില്‍ ഹിതപരിശോധന നടത്താന്‍ മടിക്കുന്നതെന്നും ഹിതപരിശോധന നടത്താന്‍ സര്‍ക്കാറിന് ഭയമാണെന്നുമായിരുന്നു നേരത്തെ കമല്‍ ഹാസന്‍ പറഞ്ഞത്. മക്കൾ നീതി മയ്യം സംഘടിപ്പിച്ച പരിപാടിയിൽ വച്ചായിരുന്നു കമല്‍ ഹാസന്റെ വിവാദ പരാമര്‍ശം. പരാമര്‍ശം പുറത്ത് വന്നതോടെ രൂക്ഷമായ വിമര്‍ശനമാണ് താരം നേരിട്ടത്. ഇതിന് പിന്നാലെയാണ് പരമാര്‍ശത്തിന് വിശദീകരണവുമായി കമല്‍ ഹാസന്‍ എത്തുന്നത്. അവര്‍ ചെയ്യുന്നത് പോലെ നമ്മളും ചെയ്യാതിരുന്നാല്‍ പാക്കിസ്ഥാനേക്കാള്‍ എത്രയോ മികച്ച രാജ്യമാണ് ഇന്ത്യ എന്ന് ഉയര്‍ത്തിക്കാട്ടാനാകുമെന്നും കമല്‍ഹാസന്‍ പറഞ്ഞു.
ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ നന്നായി പെരുമാറിയാൽ ഒരു സൈനികനും മരിക്കേണ്ട ആവശ്യം വരില്ല. അങ്ങനെയാണെങ്കിൽ അതിർത്തിയിലെ നിയന്ത്രണരേഖ എപ്പോഴും നിയന്ത്രണവിധേയമായിരിക്കുമെന്നും കമൽ പറഞ്ഞു. പുതിയ രീതിയിലുള്ള രാഷ്ട്രീയ സംസ്കാരത്തിനാണ് അതിര്‍ത്തിയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സാധിക്കുകയെന്നും കമല്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam