
മുംബൈ: സിംകാർഡ് മാറ്റിയുള്ള തട്ടിപ്പിൽ മുംബൈ സ്വദേശിക്ക് നഷ്ടമായത് 1.86 കോടി രൂപ. മുംബൈയിലെ മാഹിം സ്വദേശിയും വ്യാപാരിയുമായ വി ഷായ്ക്കാണ് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായത്. സിം കാർഡ് ഉപയോഗിച്ചുള്ള ഏറ്റവും പുതിയ തട്ടിപ്പ് രീതിയാണിതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ന് പുലർച്ചെയാണ് രണ്ട് മണിയോടെ ഷായുടെ കമ്പനി ഫോണിൽ ആറ് മിസ് കോള്‍ വന്നത്. അതിൽ യു കെ യുടെ ഡയലിങ് കോഡുള്ള( +44) നമ്പറും ഉൾപ്പെടുന്നു. തുടർന്ന് ഷാ ഈ നമ്പറുകളിലേക്ക് തിരികെ വിളിച്ചെങ്കിലും നമ്പർ നിലവിലില്ലെന്നായിരുന്നു മറുപടി ലഭിച്ചത്. എന്നാൽ സിം കാര്‍ഡ് ഡീആക്ടിവേറ്റ് ചെയ്തതാണെന്ന് മൊബൈല്‍ സേവന ദാതാവുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ സാധിച്ചു. ശേഷം ബാങ്കിൽ എത്തിയപ്പോഴാണ് കമ്പനി അക്കൗണ്ടിൽ നിന്ന് 1.86 കോടി രൂപ നഷ്ടപ്പെട്ടതായി ഷാ അറിയുന്നത്. തുടർന്ന് ഷാ പൊലീസിൽ പരാതി നൽകി.
14 അക്കൗണ്ടുകളില്‍നിന്നായി 28 തവണയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ നിന്നുകൊണ്ട് തുക പിൻവലിച്ചതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ബാങ്കിന്റെ ശ്രമഫലമായി 20 ലക്ഷം രൂപ തിരിച്ചെടുക്കാനായെങ്കിലും ബാക്കി തുക നഷ്ടപ്പെട്ടു. ഫോണുമായി ലിങ്ക് ചെയ്തിരുന്ന ബാങ്ക് അക്കൗണ്ടുകളില്‍നിന്നാണ് പണം നഷ്ടമായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam