
കൊച്ചി: കുമ്പസാര രഹസ്യം ചൂഷണം ചെയ്ത് പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പും ഒരു വൈദികൻ പീഡിപ്പിച്ചിരുന്നുവെന്ന് വീട്ടമ്മയുടെ മൊഴി. വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
അഞ്ച് വൈദികർക്കെതിരയാണ് പീഡന ആരോപണം ഉയർന്നത്. പക്ഷേ വീട്ടമ്മ മൊഴി നൽകിയത് ഫാ.ജെയ്സ് കെ.ജോർജ്ജ്, ഫാ. എബ്രാഹം വർഗ്ഗീസ്, ഫാ.ജോണ്‍സണ്‍ വി. മാത്യു, ഫാ.ജോബ് മാത്യു എന്നിവർക്കെതിരെ മാത്രമായിരുന്നു. 16 വയസ്സ് മുതൽ ഇടവക വികാരിയായിരുന്ന എബ്രാഹം വർഗീസ് പീഡിപ്പിച്ചിരുന്നു. ഇക്കാര്യം വിവാഹ ശേഷം ഫാ.ജോബ് മാത്യുവിനോട് കുമ്പസാരം നടത്തി എന്നായിരുന്നു മൊഴി. ഇക്കാര്യം ഭർത്താവിനോട് പറയുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ജോബ് മാത്യു പീഡിപ്പിച്ചു. വൈദികരുടെ ചൂഷണം ഒപ്പം പഠിച്ച ജോണ്‍സണ്‍ വി.മാത്യുവിനോട് പറഞ്ഞതായി സ്ത്രീ മൊഴി നൽകി. ഇതോടെ ഇവരുടെ ചിത്രം മോര്‍ഫ് ചെയ്ത് ഭീഷിണിപ്പെടുത്തി ഫാ.ജോണ്‍സണ്‍ വി.മാത്യുവും പീഡിപ്പിച്ചെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങൾ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. മാനസികനില തെറ്റുമെന്നായപ്പോള്‍ വീട്ടമ്മ ഫാ.ജെയ്സ് കെ.ജോർജ്ജിൻ മുന്നിൽ കൗണ്‍സിലംഗിന് പോയി. ഫാ.ജെയ്സ് കെ.ജോർജ്ജും പീഡന വിവരങ്ങള്‍ പുറത്തുപറയുമെന്ന് ഭീണിപ്പെടുത്തി. കൊച്ചിയിലെ ഹോട്ടലിൽ വച്ച് ഈ വൈദികനും പീഡിപ്പിച്ചുവെന്നാണ് കേസ്. ഹോട്ടൽ ബില്ല് നൽകാനായി ഒരു സുഹൃത്തിന്‍റെ വീട്ടിൽ നിന്നും ഏഴര പവൻ മോഷ്ടിക്കേണ്ടിവന്നുവെന്നും സ്ത്രീയുടെ മൊഴിയിലുണ്ട്. ഹോട്ടൽ ബില്ല് ഇ-മെയിലിൽ കണ്ടതോടെയാണ് വൈദികരുടെ ചൂഷണം ഭര്‍ത്താവ് തിരിച്ചറിയുന്നത്.
വീട്ടമ്മയുടെ രഹസ്യമൊഴി വൈകാതെ രേഖപ്പെടുത്തും. കേസെടുത്ത സാഹചര്യത്തിൽ വൈദികരുടെ അറസ്റ്റ് വൈകാതെയുണ്ടാകുമെന്നാണ് സൂചന. വൈദികർക്കെതിരായ തുടർനടപടികൾ ചർച്ച ചെയ്യാൻ ഓർത്തഡോക്സ് സഭാ നിരണം ഭദ്രാസനത്തില്‍ അടിയന്തരയോഗം ചേരുന്നുണ്ട് ഇന്ന് വൈകുന്നേരം ചേരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam