
മുംബൈ: പെണ്‍കുട്ടികള്‍ പ്രണയാഭ്യർത്ഥന നിരസിച്ചാൽ വേണമെങ്കിൽ അവരെ തട്ടിക്കൊണ്ടു വന്ന് വിവാഹം കഴിക്കാൻ സഹായിക്കാമെന്ന് പ്രസംഗിച്ച ബിജെപി എംഎൽഎ രാം കദമിനെതിരെ കേസെടുത്തു. ഒരു വനിത സാമൂഹ്യപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. മഹാരാഷ്ട്രയിലെ ഗഡ്കോപാര്‍ മണ്ഡലത്തിലെ ബിജെപി ജനപ്രതിനിധിയാണ് രാം കദം.
ജന്മാഷ്ടമി ദിനാഘോഷത്തിനിടെ പ്രചരിച്ച കദമിന്റെ ഒരു വീഡിയോ ക്ലിപ്പിലാണ് വിവാദ പരാമാര്‍ശങ്ങളുള്ളത്. എന്ത് ആവശ്യങ്ങൾക്ക് വേണമെങ്കിലും യുവാക്കൾക്ക് എന്നെ സമീപിക്കാം. പ്രണയം തോന്നിയ പെൺകുട്ടി നിങ്ങളുടെ അഭ്യാര്‍ത്ഥന നിരസിച്ചാൽ അവരെ തട്ടിക്കൊണ്ട് വന്ന് വിവാഹം ചെയ്യാൻ സഹായിക്കാം. പെൺകുട്ടിയെ കണ്ട് പ്രണയം തോന്നിയ പല യുവാക്കളും എന്നെ സമീപിക്കാറുണ്ടെന്നായിരുന്നു വീഡിയോയിലുള്ളത്. തുടർന്ന് ഇയാൾക്കെതിരെ സാമൂഹ്യപ്രവർത്തക ബർഷി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. രാം കദമിനെതിരെ നിരവധി പ്രതിഷേധങ്ങൾ ഉയര്‍ന്നതോടെ ഇയാള്‍ മാപ്പ് പറഞ്ഞിരുന്നു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 504(സമാധാന അന്തരീക്ഷം തകര്‍ക്കല്‍), 505 ബി(പൊതുസമൂഹത്തില്‍ ബോധപൂര്‍വ്വം ഭീതിപരത്തുക)എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാം കദമിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam