
ബീയജിംഗ്: ഇന്‍റര്‍പോള്‍ മേധാവിയുടെ തിരോധാനത്തിന് പിന്നിലുള്ള ദുരൂഹത കനക്കുന്നു. സംഭവത്തില്‍ മൗനം പാലിക്കുന്ന ചൈനയുടെ നിലപാട് സംശയം ഉയര്‍ത്തുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത. കഴിഞ്ഞ മാസം 25 മുതലാണ് ഇന്‍റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്‌വെയെ കാണാതായിരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തിന്‍റെ ഭാര്യ ഫ്രഞ്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇന്‍റര്‍പോള്‍ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഫ്രാന്‍സിലെ ലിയോണ്‍ നഗരത്തിലെ പോലീസിനെയാണ് അവര്‍ വിവരം അറിയിച്ചത്.
ചൈനീസ് സര്‍ക്കാരിന് അനഭിമതനായിരുന്ന മെംഗിനെ സര്‍ക്കാര്‍ തന്നെ തടങ്കലില്‍ ആക്കിയെന്നാണ് ചില പാശ്ചാത്യ മാധ്യമങ്ങളില്‍ വന്ന സൂചന. അന്വേഷണ സംഘവുമായി ബന്ധപ്പെട്ട് വൃത്തങ്ങള്‍ തന്നെ ഇക്കാര്യം സൂചിപ്പിക്കുന്നു. ലിയോണില്‍ തന്നെ കഴിയുന്ന മെംഗിന്‍റെ ഭാര്യയ്ക്ക് ഫ്രാന്‍സ് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നുണ്ട്.
മെംഗിന്‍റെ തിരോധാനത്തില്‍ ചൈനീസ് സര്‍ക്കാരിന് പങ്കുണ്ടെന്ന സംശയങ്ങളോട് ചൈന ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല ചൈനീസ് പൗരനായിരുന്നിട്ടും രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമങ്ങളിലൊന്നും മെംഗിനെക്കുറിച്ച് പരാമര്‍ശമില്ല. 64കാരനായ മെംഗ് ചൈനയിലേക്ക് യാത്ര നടത്തിയതിന്‍റെ ഉദ്ദേശം എന്താണെന്നത് ഇപ്പോഴും ദുരൂഹമാണ്.
ചൈനയില്‍ എത്തിയ ഉടന്‍ മെംഗിനെ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോദ്യം ചെയ്യലിനായി കൊണ്ടു പോയതാകാമെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ക്രിമിനല്‍ ജസ്റ്റിസ്, പോലീസിംഗ് മേഖലയില്‍ 40 വര്‍ഷത്തെ അനുഭവസമ്പത്തുള്ള മെംഗ് 2016 നവംബറിലാണ് ഇന്റര്‍പോള്‍ മേധാവിയായത്.
192 രാജ്യങ്ങളുടെ കൂട്ടായ്മയായ ഇന്‍റര്‍പോളിന്‍റെ തലവനായി തങ്ങളുടെ പൗരന്‍ വരുന്നത് ചൈന ദുരുപയോഗം ചെയ്‌തേക്കുമെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തീവ്രവാദവും അഴിമതിയും ആരോപിക്കപ്പെട്ട് മറ്റ് രാജ്യങ്ങളില്‍ കഴിയുന്ന ചൈനീസ് പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ ചൈന ഇന്‍റര്‍പോളിലുള്ള സ്വാദീനം അധികാരം ദുരുപയോഗം ചെയ്‌തേക്കുമെന്നായിരുന്നു ആശങ്കയുയര്‍ന്നത്.
എന്നാല്‍ ഇത്തരത്തില്‍ ഒരു പ്രവര്‍ത്തനം അല്ല മെംഗ് നടത്തിയതെന്നാണ് പൊതുവില്‍ വിലയിരുത്തുന്നത്. തങ്ങളുടെ ലക്ഷ്യങ്ങള്‍ നടക്കാത്തത് മെംഗിനെ ചൈനയ്ക്ക് അനഭിമതനാക്കിയത് എന്നാണ് അമേരിക്കന്‍ മാധ്യമങ്ങളിലെ വാര്‍ത്ത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam