
ബത്തേരി: ബിഡിജെഎസിനു പിന്നാലെ സികെ ജാനുവിന്‍റെ ജനാധിപത്യ രാഷ്ട്രീയ സഭയും എന്‍ഡിഎയുമായി അകലുന്നു. എന്‍ഡിഎ നേതൃത്വം വാഗ്ദാനം പാലിക്കാത്ത സാഹചര്യത്തില്‍ മുത്തങ്ങ വാര്‍ഷിക ദിനത്തില്‍ തന്‍റെ നിലപാട് പ്രഖ്യാപിക്കാനാണ് സി.കെ ജാനുവിന്‍റെ നീക്കം.
നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കൊപ്പം നിന്ന സി.കെ ജാനുവിന് ദേശീയ പട്ടിക ജാതി പട്ടിക വര്‍ഗ്ഗ കമ്മീഷനിലോ കേന്ദ്ര സര്‍ക്കാരിന്‍റെ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലോ അംഗത്വം നല്‍കുമെന്നായിരുന്നു എന്‍ഡിഎ നേതൃത്വത്തിന്‍റെ വാഗ്ദാനം. കേരളത്തില്‍ പട്ടിക വര്‍ഗ്ഗമേഖല പ്രഖ്യാപിക്കണമെന്നതുള്‍പ്പെടെയുളള ആവശ്യങ്ങളും ജാനു ഉന്നയിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നര വര്‍ഷമായിട്ടും ഇക്കാര്യങ്ങളില്‍ നടപടിയുണ്ടായിട്ടില്ല.
സിപിഎമ്മിനൊപ്പം രാഷ്ട്രീയപ്രവര്‍ത്തനമാരംഭിക്കുകയും യുഡിഎഫുമായി പല ഘട്ടങ്ങളിലും സഹകരിക്കുകയും ചെയ്തിട്ടുളള തനിക്ക് സമാനമായ അനുഭവമാണ് എന്‍ഡിഎയില്‍നിന്നും ഉണ്ടായതെന്നും ജാനു പറയുന്നു. രാഷ്ട്രീയമാറ്റം വഴി ആദിവാസികള്‍ക്കായി ഒന്നും ചെയ്യാനാവാത്തതില്‍ ജാനു അസ്വസ്ഥയാണ്. മുത്തങ്ങ സമരത്തിന്‍റെ 15ആം വാര്‍ഷിക ദിനമായ ഫെബ്രുവരി 19ന് പതിനായിരത്തിലേറെ പ്രവര്‍ത്തകരെ അണിനിരത്തി തന്‍റെ നിലപാട് വിശദീകരിക്കാനാണ് ജാനുവിന്‍റെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam