സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെ പരിശോധന: മുഖ്യമന്ത്രി നേരിട്ട് ചൈത്ര തെരേസ ജോണിനോട് വിശദീകരണം തേടി

By Web TeamFirst Published Jan 25, 2019, 10:00 PM IST
Highlights

സി പി എം ഓഫീസില്‍ നടന്ന റെയ്ഡിനെ കുറിച്ച് കമ്മീഷണർ അന്വേഷിക്കും. ജില്ലാ സെക്രട്ടറി ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. നേരത്തെ പരിശോധനയേക്കുറിച്ച് ഡിജിപി ചൈത്ര തെരേസ ജോണിനോട്  വിശദീകരണം തേടിയിരുന്നു

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധന നടത്തിയ ഡിസിപി ചൈത്ര തെരേസ ജോണിനോട് നേരിട്ട് വിശദീകരണം തേടി മുഖ്യമന്ത്രി. സി പി എം ഓഫീസില്‍ നടന്ന റെയ്ഡിനെ കുറിച്ച് കമ്മീഷണർ അന്വേഷിക്കും. ജില്ലാ സെക്രട്ടറി ഡിജിപിക്ക് നൽകിയ പരാതിയിലാണ് അന്വേഷണം. നേരത്തെ പരിശോധനയേക്കുറിച്ച് ഡിജിപി ചൈത്ര തെരേസ ജോണിനോട്  വിശദീകരണം തേടിയിരുന്നു. 

പൊലീസ് സ്റ്റേഷൻ അക്രമണ കേസിലെ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ  തിരഞ്ഞ്  സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിൽ പൊലീസ് പരിശോധന നടന്നിരുന്നു. ഇന്നലെ അർധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നത്. എന്നാൽ ആരെയും കണ്ടെത്താനായില്ല. പ്രതികളിലൊരാളെ ഇന്ന് ഉച്ചയോടെ മെഡിക്കൽ കോളേജ് പൊലീസ് പിടികൂടിയിരുന്നു.

തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറി‌ഞ്ഞ  കേസിലെ പ്രതികൾക്കായ് രാത്രി 11.30ഓടെയാണ് പൊലീസ് സംഘം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്പേർ മാത്രമേ പരിശോധനാ സമയത്ത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ സംഘം മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തി‍ന്റെ  അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല. 

ഡിസിപി തെരേസ ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘം എത്തിയത്. ഇന്ന് ഉച്ചയോടെ ഡിവൈഎഫ്ഐ പ്രവർത്തകനും ബണ്ട് കോളനി സ്വദേശിയുമായ മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്.
 

click me!