Latest Videos

ഉത്തര്‍പ്രദേശിലെ 80 സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു

By Web TeamFirst Published Jan 13, 2019, 4:01 PM IST
Highlights

2009- ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2014-ല്‍ കോണ്‍ഗ്രസ് ജയം രണ്ട് സീറ്റുകളിലേക്കൊതുങ്ങി

ലക്നൗ: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ബിജെപി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് മറ്റു കക്ഷികളുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ലെന്നും ഏത് മതേതരകക്ഷിയുമായും ഒന്നിച്ചു നില്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും ഗുലാം നബി ആസാദ് അറിയിച്ചു.

2009- ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 21 സീറ്റുകളില്‍ വിജയിച്ചിരുന്നു. എന്നാല്‍ 2014-ല്‍ കോണ്‍ഗ്രസ് ജയം രണ്ട് സീറ്റുകളിലേക്കൊതുങ്ങി. എന്നാല്‍ 2009-ല്ഡ നേടിയതിലും ഇരട്ടി സീറ്റുകള്‍ 2019-ല്‍ നേടുമെന്ന ആത്മവിശ്വാസമാണ് ഗുലാം നബി ആസാദ് പ്രകടിപ്പിച്ചത്. 

click me!