
ലുധിയാന: ഏഴു പവൻ സ്വർണ്ണം വാങ്ങിയ ദമ്പതികൾ ജ്വല്ലറി ഉടമയ്ക്ക് നല്‍കിയത് നിലവിലില്ലാത്ത ബാങ്കിന്റെ കറന്‍സി നോട്ടുകള്‍. ലുധിയാനയിലെ സുന്ദര്‍ വര്‍മ എന്നയാളുടെ ജ്വല്ലറിയിലാണ് സംഭവം. 1.90 ലക്ഷത്തിന്റെ വ്യാജ നോട്ടുകൾ നൽകിയാണ് ദമ്പതികൾ കട ഉടമയെ കബളിപ്പിച്ചത്.
ജ്വല്ലറിയിൽ എത്തിയ ദമ്പതികൾ ആഭരണങ്ങൾ വാങ്ങിയതിന് ശേഷം പോളിത്തീന്‍ കവറിലാക്കി പണം നൽകുകയായിരുന്നു. ഇരുവരും പോയ ശേഷം പോളിത്തീന്‍ കവറിലാക്കിയ പണം ശ്യാം സുന്ദര്‍ പരിശോധിച്ചപ്പോഴാണ് നോട്ടുകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. ആഭരണം വാങ്ങിയതിന് പിന്നാലെ ധൃതിയില്‍ പണം നല്‍കി ഇവര്‍ സ്ഥലം വിട്ടതായി ശ്യാം പൊലീസിനോട് പറഞ്ഞു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം എന്റര്‍ടെയ്ന്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
ശേഷം ശ്യം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കടയിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ദമ്പതികൾ എത്തിയ കാറിന് നമ്പര്‍ പ്ലേറ്റില്ലായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു. എന്നാൽ, ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ദമ്പതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതപ്പെടുത്തിയതായും അവരെ എത്രയും വേഗം തന്നെ കണ്ടെത്തുമെന്നും പെലീസ് വൃത്തങ്ങൽ അറിയിച്ചു.