'മോദിക്ക് വോട്ട് തേടിയും റഫാല്‍ ഇടപാട് വിശദീകരിച്ചും ഒരു വിവാഹക്ഷണക്കത്ത്'

By Web TeamFirst Published Jan 13, 2019, 11:49 AM IST
Highlights

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ​ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ യുവരാജ്-സാക്ഷി എന്നിവരുടെ വിവാഹക്ഷണക്കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 

അഹമ്മദാബാദ്: അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ക്ഷണക്കത്ത്. 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്നാണ് വിവാഹ ക്ഷണക്കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ​ഗുജറാത്തിലെ സൂറത്ത് സ്വദേശികളായ യുവരാജ്-സാക്ഷി എന്നിവരുടെ വിവാഹക്ഷണക്കത്തിലാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 
 
ബിജെപിയുടെ നമോ ആപ്പിന്റെ സു​ഗമമായ പ്രവർത്തനത്തിന് സംഭാവനകൾ നൽകാനും ക്ഷണക്കത്തിൽ വധുവും വരനും ആവശ്യപ്പെടുന്നുണ്ട്. റഫാൽ ഇടപാടുമായി ബന്ധപ്പെട്ട വിശദമായ അവലോകനമാണ് ക്ഷണക്കത്തിന്റെ പ്രത്യേകത. ക്ഷണക്കത്തിന്റെ അവസാന പേജിലാണ് റഫാൽ ഇടപാട് സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുള്ളത്. സമാധാനമായി ഇരിക്കൂ, നമോയെ വിശ്വസിക്കൂ എന്ന തലക്കെട്ടോടുകൂടിയാണ് റഫാൽ വിവരങ്ങൾ നൽകിയിരിക്കുന്നത്. തലക്കെട്ടിന്റെ ഇരുവശങ്ങളിലുമായി രണ്ട് റഫാൽ വിമാനങ്ങളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആയുധധാരിയായ ജെറ്റിന്റേയും സാധാരണ വിമാനത്തിന്റെയും വില തമ്മിൽ ഒരു വിഢ്ഡി പോലും താരതമ്യം ചെയ്യില്ല. റഫാൽ‌ ഇടപാടിൽ കേന്ദ്ര സർക്കാരിന്റെ നിലപാടുകൾ പിൻതുടരുന്ന തരത്തിലാണ് ക്ഷണക്കത്തിലും വിവരങ്ങൾ നൽകിയിട്ടുള്ളത്. റഫാൽ ഇടപാടിൽ റിലയന്‍സിനെ പങ്കാളിയാക്കാൻ തിരഞ്ഞെടുത്തതിന്റെ കാരണങ്ങളും ക്ഷണക്കത്തിൽ വിശദീകരിക്കുന്നുണ്ട്.  

ഇത് രണ്ടാമത്തെ തവണയാണ് അതിഥികളോട് വിവാഹ സമ്മാനങ്ങൾക്ക് പകരം നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണമെന്ന ആവശ്യവുമായി സൂറത്തിൽനിന്ന് വിവാഹ ക്ഷണക്കത്ത് വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച ധവാൽ-ജയ എന്നീ ദമ്പതികളുടെ വിവാഹ ക്ഷണക്കത്താണ് ഇത്തരത്തിലുള്ള ആവശ്യങ്ങൾ ഉന്നയിച്ച് വിതരണം ചെയ്തിരുന്നത്.  

ഇതുകൂടാതെ മംഗളൂരുവിൽനിന്നുള്ള മറ്റൊരു വിവാഹ ക്ഷണക്കത്തും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതും മോദിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ക്ഷണക്കത്താണ്. മംഗളൂരു സ്വദേശിയായ അരുൺ പ്രസാദാണ് വിവാഹക്ഷണക്കത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. 

click me!