
കൊൽക്കത്ത: സിബിഐ ഉദ്യോഗസ്ഥരെ പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ തുടങ്ങിയ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. ബംഗാള്‍ പൊലീസ് വളഞ്ഞ കൊല്‍ക്കത്തയിലെ സിബിഐ ഓഫീസില്‍ കേന്ദ്രസേനയായ സിആര്‍പിഎഫിനെ കേന്ദ്രസര്‍ക്കാര്‍ വിന്യസിച്ചു. ബംഗാള്‍ പൊലീസില്‍ നിന്നും സുരക്ഷവേണമെന്ന് സിബിഐ പേഴ്സണല്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രസേനയെ ഇറക്കിയത്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട ചുമതല കേന്ദ്രസേനകള്‍ക്കാണെന്ന ചട്ടത്തിന്‍റെ ബലത്തിലാണ് രാത്രിയോടെ കേന്ദ്രസേനയെ സിബിഐ ഓഫീസില്‍ വിന്യസിച്ചിരിക്കുന്നത്. കേന്ദ്രസേന എത്തിയതിന് പിന്നാലെ സിബിഐ ഓഫീസ് വളഞ്ഞ പൊലീസ് സേന പിന്‍വലിഞ്ഞു.
അതേസമയം തന്നേയും കുടുംബത്തേയും പൊലീസ് തടഞ്ഞിരിക്കുകയാണെന്ന് കൊല്‍ക്കത്തയിലെ സിബിഐ ജോയിന്‍റ് ഡയറക്ടര്‍ പങ്കജ് ശ്രീവാസ്തവ മാധ്യമങ്ങളോട് പറഞ്ഞു. അന്‍പതോ അറുപതോ പൊലീസുകാര്‍ പുറത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഞാനും ഭാര്യയും 13 വയസ്സുള്ള എന്‍റെ മകളും മാത്രമാണ് ഇവിടെയുള്ളത്. കേസുമായി ബന്ധപ്പെട്ട തെളിവുകളും രേഖകളും അവര്‍ നശിപ്പിക്കുമോ എന്നെനിക്ക് ഭയമുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഉടനെ എന്തെങ്കിലും ചെയ്യണം.... ടെലിഫോണില്‍ ബന്ധപ്പെട്ട മാധ്യമങ്ങളോട് പങ്കജ് ശ്രീവാസ്തവ പറഞ്ഞു.
കൊല്‍ക്കത്തയിലെ സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ഇടക്കാല സിബിഐ ഡയറക്ടര്‍ എം.നാഗേശ്വരറാവു ഒരു ദേശീയമാധ്യമത്തോട് പ്രതികരിച്ചു. കൊല്‍ക്കത്തയിലെ അഭിഭാഷകരുമായി ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. സുപ്രീംകോടതിയിലെ അഭിഭാഷകരോടും അടിയന്തരമായി എന്ത് ചെയ്യാന്‍ സാധിക്കും എന്ന് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സിബിഐ കോപ്ലക്സ് ആക്രമിക്കപ്പെടാനോ തെളിവുകളും രേഖകളും നശിപ്പാക്കാനോ ഉള്ള സാധ്യതകള്‍ നിലവിലുണ്ട്.എന്ത് വകുപ്പ് പ്രകാരമാണ് ഞങ്ങളുടെ ഉദ്യോഗസ്ഥരെ അവര്‍ അറസ്റ്റ് ചെയ്തത് എന്നറിയില്ല. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് കേസില്‍ സിബിഐ പ്രവര്‍ത്തിക്കുന്നത്. കൊല്‍ക്കത്ത സിറ്റിപൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ നേരത്തെ തന്നെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ചതാണ് - നാഗേശ്വരറാവു പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam