
ദില്ലി: ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും ആയിരുന്ന ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് അനന്തിരവൻ ധനഞ്ജയ് മുണ്ടെ. ഗോപിനാഥ് മുണ്ടെയുടെ മരണം 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിംഗ് യന്ത്രത്തിൽ നടന്ന തിരിമറി അറിഞ്ഞതിനാലെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് കുടുംബം ഈ ആവശ്യം മുന്നോട്ട് വച്ചത്.
രഹസ്യാന്വഷണ വിഭാഗമായ റോയോ അല്ലെങ്കിൽ സുപ്രീംകോടതി ജഡ്ജിയോ അന്വേഷിക്കണമെന്നാണ് ധനഞ്ജയ് ആവശ്യപ്പെട്ടിരിക്കുന്നത്. അമ്മാവന്റെ മരണം അപകടമായിരുന്നോ അതോ അട്ടിമറി ആയിരുന്നോ എന്ന കാര്യത്തിൽ അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്ന പലരും നിരന്തരം സംശയം പ്രകടിപ്പിച്ചിരുന്നതായും ധനഞ്ജയ് ട്വിറ്ററിൽ കുറിച്ചു.
യുഎസ് ഹാക്കർ സയീദ് ഷൂജയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. വൻ അട്ടിമറിയാണ് തെരഞ്ഞെടുപ്പിൽ നടന്നത്. യഥാർത്ഥ തെരഞ്ഞെടുപ്പ് ഫലമല്ല ലോകം അറിഞ്ഞതെന്നും ഷൂജ പറയുന്നു. 2014 ലെ തെരഞ്ഞെെടുപ്പിൽ ബിജെപി വിജയിച്ച് ആഴ്ചകൾക്ക് ശേഷം ദില്ലിയിൽ വച്ചുണ്ടായ റോഡ് അപകടത്തിലായിരുന്നു ഗോപിനാഥ് മുണ്ടെയുടെ മരണം. മുണ്ടെയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച ഉദ്യോഗസ്ഥനും കൊല്ലപ്പെടുകയായിരുന്നു.
2014 മെയ് 26ന് മോദി അധികാരമേറ്റതിനൊപ്പം ഗ്രാമവികസന മന്ത്രിയായി ചുമതലയേറ്റ ഗോപിനാഥ് മുണ്ടെ ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 3നാണ് വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത്. ഡല്‍ഹിയില്‍ സിഗ്നലില്‍ മുണ്ടെയുടെ കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. എന്നാൽ വോട്ടിംഗ് യന്ത്രത്തിലെ തിരിമറി തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷേധിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam