
ലക്നൗ: ഡോക്ടര്‍ കഫീല്‍ ഖാനെ കുട്ടികളെ പരിശോധിക്കുന്നതിൽനിന്നും തടഞ്ഞ് ബഹ്റിച്ച് പൊലീസ്. ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടികളെ പരിശോധിക്കുന്നതിൽ നിന്നുമാണ് കഫീല്‍ ഖാനെ പൊലീസ് തടഞ്ഞത്. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ സസ്പെൻഷന് വിധേയനായ കുട്ടികളുടെ വിഭാഗം തലവൻ ഡോക്ടരാണ് കഫീല്‍ ഖാൻ.
അഞ്ജാത രോഗം ബാധിച്ച് 45 ദിവസത്തിനുള്ളിൽ 70ഒാളം കുട്ടികൾ ജില്ലാ ആശുപത്രിയിൽ വച്ച് മരിച്ചതായി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെതുടർന്ന് ആശുപത്രിയിൽ എത്തിയതായിരുന്നു കഫീൻ ഖാനും സഹപ്രവർത്തകരും. മസ്‌തിഷ്‌കവീക്കത്തിന് സമാനമായ രോഗ ലക്ഷണങ്ങളാണ് ഇപ്പോൾ പിടിപ്പെട്ടിരിക്കുന്ന പനിയുടേതെന്ന് ചികിത്സയിൽ കഴിയുന്ന കുട്ടികളുടെടും രക്ഷിതാക്കളോടും മനസ്സിലാക്കി കൊടുക്കുകയായിരുന്നു കഫീൽ ഖാൻ. എന്നാൽ കഫീൽ ഖാന്റെ ആശുപത്രി സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ പൊലീസ് അദ്ദേഹത്തെ തടഞ്ഞ്
വയ്ക്കുകയും തുടർന്ന് സിംബോളി ഷുഗർ മിൽ ഗസ്റ്റ്ഹൗസിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
സംഭവത്തിൽ കഫീൽ ഖാന്റെ സഹോദരൻ അദിൽ അഹമ്മദ് മാധ്യമങ്ങളോട് പ്രതികരിച്ചു. സഹോദരനെ അനധികൃതമായി തടഞ്ഞു വച്ചിരിക്കുകയാണ്. അധികാരികൾ സഹോദരനെ കാണാൻ പോലും അനുവദിക്കുന്നില്ലെന്നും അദിൽ അഹമ്മദ് പറഞ്ഞു. കുട്ടികളിൽ ബാധിച്ച അഞ്ജാത രോഗത്തെക്കുറിച്ചുള്ള ഡോക്ടർമാരുടെ വാദത്തെ എതിർക്കുക മാത്രമാണ് സഹോദരൻ ചെയ്തത്. എന്നാൽ മസ്‌തിഷ്‌കവീക്കത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് കുട്ടികളിൽ കണ്ടെത്തിയതെന്ന നിലപാടിൽ സഹോദൻ ഉറച്ച് നിൽക്കുന്നതായി അദിൽ അഹമ്മദ് വ്യക്തമാക്കി. സഹോദരനെ മോചിപ്പിക്കപ്പെടുന്നതുവരെ മില്ലിന് പുറത്ത് ക്യാമ്പ് സംഘടിപ്പിക്കുമെന്നും അദിൽ അഹമ്മദ് കൂട്ടിച്ചേർത്തു.
2017 ഓഗസ്റ്റ് 10നാണ് 60ഒാളം പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ ഓക്സിജന്‍ കുറവാണെന്ന കാര്യം
കഫീല്‍ ഖാൻ അറിയിക്കാതിരുന്നതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമായതെന്ന് ആരോപിച്ചായിരുന്നു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അദേഹത്തെ അറസ്റ്റ് ചെയ്തത്. ഇതേതുടർന്ന് എഇഎസ് വാർഡിന്റെ നോഡൽ ഓഫീസറായിരുന്ന കഫീൽ ഖാനെ സർക്കാർ സസ്പെൻഡ് ചെയ്തു. തുടർന്ന് കേസില്‍ മൂന്നാം പ്രതി ചേർത്തപ്പെട്ട കഫീല്‍ ഖാന് എട്ടു മാസത്തെ തടവ് ശിക്ഷയ്ക്ക് ശേഷം ഏപ്രിൽ 25ന് ജാമ്യം ലഭിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതാണ് കുട്ടികളുടെ കൂട്ടമരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ ഇത് നിഷേധിച്ചിരിന്നു. മസ്തിഷ്‌കജ്വരം കൂടുതലായി പിടിപെടുന്ന മേഖലയാണ് ഗൊരഖ്പൂരെന്നും ഇതിനാലാണ് ഇവിടെ മരണം സംഭവിച്ചതെന്നുമായിരുന്നു സർക്കാരിന്റെ വാദം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam