
തിരുവനന്തപുരം: ഹെലികോപ്ടറില്‍ കയറണമെന്ന ആഗ്രഹം കൊണ്ട് പ്രളയഭൂമിയായ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ആര്‍മി ഹെലികോപ്റ്ററില്‍ കയറിയെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി യുവാവ്. താന്‍ അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ കയറിയതല്ലെന്ന് യുവാവ് ഫേസ്ബുക്ക് ലൈവില്‍ പ്രതികരിച്ചു,
ഇൻസുലിന്‍ വാങ്ങാനായി പോയ യുവാവ് അബദ്ധത്തില്‍ ഹെലികോപ്റ്ററില്‍ കയറി തിരുവനന്തപുരത്തെത്തി എന്ന തരത്തില്‍ വാട്സാപ്പില്‍ വ്യാപകമായി ഓഡിയോ പ്രചരിച്ചിരുന്നു. ഇതോടെയാണ് യുവാവ് മറുപടിയുമായി എത്തിയത്.കുറച്ചു ദിവസമായി പ്രദേശത്തു തുടരുന്ന രക്ഷാപ്രവര്‍ത്തനത്തനം ചെയ്യുന്നുണ്ട്. അതിന്‍റെ ഭാഗമായി ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറാകാത്തവര്‍ത്ത് അവബോധം നല്‍കാന്‍ ആര്‍മി സഹായം തേടിയതാണെന്ന ധാരണയിലാണ് അവര്‍ക്കൊപ്പം പോയതെന്നും യുവാവ് ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
യുവാവിന്‍റെ വാക്കുകളിങ്ങനെ..
" എന്‍റെ പേര് ജോബി എന്നാണ്, വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനായി 14ാം തിയതി മുതല്‍ നാട്ടുകാരെല്ലാം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഞായാറാഴ്ചയോടെ വെള്ളമിറങ്ങിയ സമയത്ത് ഞാനും ഒരു സുഹൃത്തും ചേര്‍ന്ന് വീട്ടിലേക്ക പോവുകയായിരുന്നു. അപ്പോള്‍ മാര്‍ത്തോമ പള്ളിക്ക് സമീപം ഹെലികോപ്ടര്‍ താഴ്ന്നു. ഒരു ഹെലികോപ്റ്ററില്‍ നിന്ന് ഒരു സൈനികന്‍ ഇറങ്ങിവന്ന് വരുന്നുണ്ടോ എന്ന് അടുത്ത നിന്ന മറ്റൊരാളോട് ചോദിച്ചു. അവര്‍ ഇല്ലെന്ന് പറഞ്ഞപ്പോള്‍ അടുത്തത് എന്നോട് ചോദിച്ചു. ഹിന്ദിയിലായിരുന്നു അവര്‍ സംസാരിച്ചത്. ഹെലികോപ്ടറിന്‍റെ കാറ്റ് കാരണം കൂടുതല്‍ വ്യക്തവുമല്ലായിരുന്നു. അപ്പോള്‍ പ്രദേശത്ത് എവിടെയോ ആരൊക്കെയോ കുടുങ്ങക്കിടക്കുന്നുണ്ടെന്ന് കരുതി, ഹെലികോപ്റ്ററില്‍ കയറാന്‍ മടിക്കുന്നവര്‍ക്ക് അവബോധം കൊടുക്കാനാണെന്നും കരുതിയാണ് ഞന്‍ ആ ഹെലികോപ്റ്ററില്‍ കയറിയത്. പിന്നീട് ഹെലികോപ്റ്റര്‍ തിരുവനന്തപുരത്ത് എത്തിയ ശേഷമാണ് കാര്യങ്ങള്‍ അവര്‍ വ്യക്തമായി പറയുന്നത്'
അതേസമയം തന്നെ ജോബി കടുത്ത മാനസിക വിഷമത്തിലാണെന്നും പല മാധ്യമങ്ങളിലും ഇത്തരം വാര്‍ത്തകള്‍ വന്നതിനാല്‍ മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും സുഹൃത്തുക്കള്‍ ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. ഡ്രൈവറായി ജോലി നോക്കുന്ന ജോബിയുടെ വീടും എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണെന്നും. സര്‍വതും നഷ്ടപ്പെട്ട് നില്‍ക്കുന്ന സമയത്ത് ഇത്തരത്തിലുള്ള പ്രചരണം കൂടി താങ്ങാനാവില്ലെന്നും സുഹൃത്തുക്കള്‍ പറയുന്നുണ്ട്. ഹെലികോപ്റ്ററില്‍ യാത്ര ചെയ്യണം എന്ന് ആഗ്രഹം പ്രളയഭൂമിയിലെ ഇരുപത്തിയെട്ടുകാരന്‍ ഉണ്ടാക്കിയത് ഒരു ലക്ഷത്തിന്‍റെ നഷ്ടമാണ് എന്ന തരത്തിലായിരുന്നു നേരത്തെ വാര്‍ത്തകള്‍ വന്നത്. ഹെലികോപ്റ്ററില്‍ ചെങ്ങന്നൂര്‍ ആറാട്ടുപുഴ സ്വദേശിയാണ് ജോബി ജോയ്.
അതേ സമയം ജോബിയെ ഹെലികോപ്റ്ററില്‍ എടുത്തതിനാല്‍ അതിന് അടുത്ത് ഉണ്ടായ അമ്മയെയും കുഞ്ഞിനെയും ഏയര്‍ലിഫ്റ്റ് ചെയ്യാന്‍ നേവിക്ക് സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതിനിടയില്‍ ജോബിയുടെ പേരില്‍ വോയ്സ് ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. നേരത്തെ തന്നെ വീട് മുങ്ങിയതിനാല്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ഈ യുവാവ് ഇന്‍സുലിന്‍ സംഘടിപ്പിക്കാന്‍ പുറത്ത് ഇറങ്ങിയപ്പോഴാണ് സംഭവം എന്നാണ് വോയിസ് ക്ലിപ്പില്‍ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam