
ദില്ലി: ദില്ലിയിലെ കുത്തബ് വിഹാറിൽ സ്വകാര്യ അഭയ കേന്ദ്രത്തിൽ അമ്പത് വയസ്സുള്ള സ്ത്രീയെ ലൈംഗികപീഡനത്തിനിരയാക്കി. ദില്ലി വനിതാ കമ്മീഷനാണ് സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ജനുവരി 23 ന് വനിതാ കമ്മീഷൻ അംഗമായ പ്രമീള ഗുപ്തയും സംഘവും അഭയകേന്ദ്രം സന്ദർശിച്ചിരുന്നു. ഞെട്ടിപ്പിക്കുന്ന പല സംഭവങ്ങളും ഇവിടെ നിന്ന് അറിയാൻ സാധിച്ചെന്ന് ഇവർ പറയുന്നു. അഭയകേന്ദ്രത്തിലെ റെക്കോർഡുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നതിൽ കൂടുതൽ പേർ ഇവിടെ അന്തേവാസികളായിട്ടുണ്ടെന്നും സംഘം കണ്ടെത്തി. ഇവിടത്തെ ജീവനക്കാർ നൽകുന്ന ജോലികളിൽ വീഴ്ച വരുത്തിയാൽ അന്തേവാസികൾ ക്രൂരമായ ശാരീരിക പീഡനത്തിനും ഇരയാകാറുണ്ട്.
അമ്പത് വയസ്സുള്ള സ്ത്രീ വനിതാ കമ്മീഷൻ അംഗങ്ങളോട് പറഞ്ഞത് ഞെട്ടിപ്പിക്കുന്ന പീഡനങ്ങളെക്കുറിച്ചായിരുന്നു. നഗ്നയാക്കിയതിന് ശേഷം സ്വകാര്യ ഭാഗങ്ങളിൽ ഉപ്പും മുളകുപൊടിയും വിതറിയാണ് ഇവരെ ജീവനക്കാർ പീഡനത്തിനിരയാക്കിയിരുന്നത്. കൂടാതെ ഇവരെ അതിക്രൂരമായി മർദ്ദിക്കുകയും ദേഹത്ത് ചൂടുവെള്ളം ഒഴിക്കുകയും ചെയ്യും. വനിതാ കമ്മീഷന്റെ ഇടപെടലിനെ തുടർന്ന് സ്ത്രീയെ ദില്ലി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. സംഭവത്തിൽ പൊലീസ് എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ട്.
ദമ്പതിമാരുൾപ്പെടെ അഞ്ച് പേരുടെ പേരാണ് സ്ത്രീ പരാതിയിൽ പറഞ്ഞിരിക്കുന്നത്. മറ്റൊരു അഭയകേന്ദ്രത്തിലാണ് സ്ത്രീ ഇപ്പോഴുള്ളത്. ലൈംഗികപീഡനത്തിനിരകളായ പ്രായപൂർത്തിയാകാത്ത നാല് പെൺകുട്ടികളെ മുമ്പ് വനിതാ കമ്മീഷൻ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയിരുന്നു. അഭയകേന്ദ്രത്തിന്റെ ലൈസൻസ് റദ്ദ് ചെയ്തതായും വനിതാ കമ്മീഷൻ അറിയിച്ചു. രാജ്യത്തെമ്പാടുമുള്ള അഭയകേന്ദ്രങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് ദില്ലി വനിതാ കമ്മീഷൻ ചെയർപേഴ്സൺ സ്വാതി മാലിവാൾ പറഞ്ഞു. പലവിധ ചൂഷണങ്ങൾക്കും ഇവിടങ്ങളിലെ അന്തേവാസികൾ ഇരകളാകുന്നുണ്ടെന്നും അത്തരം അഭയകേന്ദ്രങ്ങളുടെ ലൈസൻസ് ഇല്ലാതാക്കുമെന്നും ഇവർ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam