
ഹൈദരാബാദ്: കാലാവധി തികയ്ക്കാതെ തെലങ്കാന നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ തെലങ്കാനയിൽ തെരഞ്ഞടുപ്പ് നേരത്തെ നടക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാനയിലും നിയമസഭാ തെരഞ്ഞെടുപ്പിന് നടത്തുന്നതിനായാണ് നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നാണ് വിവരം.
ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് മന്ത്രിസഭാ യോഗം ചേരും. തുടർന്ന് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ മുഖ്യമന്ത്രി തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കും. രംഗറെഡ്ഡി ജില്ലയിലെ പ്രഗതി നിവേദന സഭയുടെ 2000 ഏക്കര്‍ സ്ഥലത്താണ് യോഗം സംഘടിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ഞായറാഴ്ചയത്തെ യോഗത്തിന് ശേഷം ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രഖ്യാപനം നടത്താന്‍ പോവുകയാണ്. സംസ്ഥാനത്തെ രാഷ്ട്രീയ അവസ്ഥ അത്യന്തം ചൂടേറിയതായിരിക്കുമെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ മകനും ഐടി മന്ത്രിയുമായ കെടി രാമറാവു എൻഡിടിവിയോട് പറഞ്ഞു.
2019 മെയ് വരെയാണ് ടിആര്‍എസ് സര്‍ക്കാരിന്റെ കാലാവധി. സെപ്റ്റംബര്‍ രണ്ട് തെലങ്കാന സംസ്ഥാനം രൂപീകൃതമായതിന്‍റെ നാലാം വാര്‍ഷികമാണ്. നാല് വർഷത്തെ ഭരണ നേട്ടങ്ങളുടെ ഒരു റിപ്പോർട്ട് അവതരിപ്പിക്കുന്നതിലൂടെ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ടിആർഎസ് സർക്കാർ.
സർക്കാർ നിയമസഭ പിരിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ആയതിനാൽ ഈ വർഷം അവസാനം സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ സംസ്ഥാന പാര്‍ട്ടി നേതാക്കള്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. തുടർന്ന് ബിജെപി എംപി ബന്ദാരു ദത്താത്രേയ അടക്കം മറ്റ് നേതാക്കളുമായി ശംശാബാദ് എയർപോർട്ടിൽവച്ച് അമിത് ഷാ കൂടിക്കാഴ്ചയും നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam