
കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. 10.30 ഓടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിന് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരായ ഉടന്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് അറിയിച്ചുവെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.
കൂടെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആദ്യം തന്നെ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് സൂചന നല്‍കിയിട്ടുണ്ട്. ബിഷപ്പിന്‍റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്‍കിയതായാണ് വിവരം. ഇന്നലെ വൈകുന്നേരം തന്നെ ഇത് സംബന്ധിച്ച് ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു.
ഇന്ന് ഉച്ചയോടെ അറസ്റ്റ് ഉണ്ടായേക്കുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമം അഭിഭാഷകര്‍ തുടങ്ങിയിട്ടുണ്ട്. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോതി 25 നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ തയ്യാറാക്കിയിട്ടുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.
എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതിനായി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നുണ്ട്. കുറുവിലങ്ങാട്ടെ മഠത്തില്‍ ഈ നടപടി പുരോഗമിക്കുകയാണ്.
ഫ്രോങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലിന്‍റെ നിയമോപദേശവും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
കന്യാസ്ത്രീയുടെ വ്യക്തമായ മൊഴി കൂടി രേഖപ്പെടുത്തിയ ശേഷം, ഇക്കാര്യങ്ങളിൽ ചോദ്യം ചെയ്യലിൽ വ്യക്തത വരുത്തി ഉടന്‍ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. ഇന്നലെ രാത്രി ഐജിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൊഴികള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇന്ന് കോട്ടയം എസ്പി ഐജിയുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. അറസ്റ്റിലേക്ക് കടക്കുമ്പോഴുള്ള നടപടിക്രമങ്ങള്‍ തീരുമാനിക്കാനാണ് ഇതെന്നാണ് സൂചന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam