
കൊച്ചി: പ്രശസ്ത നടൻ ക്യാപ്ടൻ രാജുവിന് ജന്മനാടിന്റെ വിട. ക്യാപ്ടൻ രാജുവിന്റെ കബറടക്കം പത്തനംതിട്ട പുത്തൻപീടിക സെൻറ് മേരീസ് പള്ളിയിൽ സെമിത്തേരിയിൽ നടന്നു. അന്ത്യശുശ്രൂഷാ ചടങ്ങുകളിലേക്ക് ആയിരങ്ങളാണ് എത്തിയത്.
പത്തനംതിട്ടയുടെ രാജുച്ചായന് ജന്മനാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. പാലാരിവട്ടത്തെ വീട്ടിൽ നിന്നും വിലാപയാത്രയായി എത്തിച്ച ക്യാപ്ടൻ രാജുവിന്റെ മൃതദേഹം ടൗൺ ഹാളിനു മുന്നിലാണ് ആദ്യം പൊതുദർശനത്തിന് വച്ചത്. തുടർന്ന് അദ്ദേഹം പഠിച്ച ഓമല്ലൂർ ഗവഹയർ സെക്കണ്ടറി സ്കൂളിൽ നാട്ടുകാർക്ക് അന്തിമോപചാരം അർപ്പിക്കാനായി ഒരു മണിക്കൂറിലധികം സമയം പൊതുദർശന സൗകര്യമൊരുക്കി. പിന്നീട് ജന്മ വീട്ടിലേക്കും അന്ത്യശുശ്രൂഷകൾക്കായി സെൻറ് മേരീസ് പള്ളിയിലേക്കും വിലാപയാത്രയായി മൃതദേഹം എത്തിച്ചു.
സർക്കാർ പ്രതിനിധിയായി മന്ത്രിമാരായ എ.കെ. ബാലനും, മാത്യു ടി തോമസും അന്തിമോപചാരം അർപ്പിക്കാനെത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ,സിനിമ മേഖലയിൽ നിന്ന് നടൻ മധു ഉൾപ്പെടെയുള്ളവരും പ്രിയപ്പെട്ട ക്യാപ്ടൻ രാജുവിനെ അവസാനമായി കാണാനായി എത്തി. കാതോലിക്കാ ബാവ പൗലോസ് ദ്വീ തീയറെ നേതൃത്വത്തിൽ സംസ്കാരശുശ്രൂഷാ ചടങ്ങുകൾ നടന്നു. വില്ലനായും ,ഹാസ്യനടനായും തങ്ങളുടെ ഹൃദയം കവർന്ന പ്രിയ കലാകാരനെ കാണാനും അന്തിമോചാരം അർപ്പിക്കാനും നാടിന്റെ വിവിധ മേഖലകളിൽ ആയിരങ്ങളാണ് ഒഴുകി എത്തിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത് .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam