കാര്‍ഷിക വായ്പ: നടന്നത് വലിയ തട്ടിപ്പെന്ന് ജി.സുധാകരന്‍

By Web DeskFirst Published Mar 4, 2018, 11:43 PM IST
Highlights
  • കുട്ടനാട് വികസന സമിതിയെയും ബന്ധപ്പെട്ടവരെയും കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ തനിക്ക് കിട്ടുന്ന പരാതികള്‍ മുഖ്യമന്ത്രിക്ക് കൈമാറും

ആലപ്പുഴ: കാര്‍ഷിക വായ്പയുടെ മറവില്‍ നടന്നത് ആലപ്പുഴ കണ്ട ഏറ്റവും വലിയ തട്ടിപ്പെന്ന് മന്ത്രി ജി സുധാകരന്‍. തട്ടിപ്പിന് ഫാദര്‍ തോമസ് പീലിയാനിക്കല്‍ പുരോഹിത വേഷം ദുരുപയോഗം ചെയ്തു. സംഭവത്തില്‍ കുട്ടനാട് വികസന സമിതിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ടവരില്‍ നിന്ന് പണം തിരിച്ചുപിടിക്കണമെന്നും ജി.സുധാകരന്‍ പറഞ്ഞു.

കുട്ടനാട് വികസന സമിതിയെയും ബന്ധപ്പെട്ടവരെയും കുറിച്ച് ഗൗരവമായ അന്വേഷണം നടത്താന്‍ തനിക്ക് കിട്ടുന്ന പരാതികള്‍ മുഖ്യമന്ത്രിക്ക് കൈമാറും. കുട്ടനാട് വികസന സമിതി തട്ടിപ്പല്ലാതെ ഒരു സേവന പരിപാടിയും നടത്തുന്നില്ല. കുട്ടനാട് വികസന സമിതി ശുപാര്‍ശ ചെയ്ത ഒരു കടവും ഇനി എഴുതിത്തള്ളരുത്. പാവങ്ങളെ പറ്റിക്കുന്ന ഈ തട്ടിപ്പ് ഇനി അനുവദിക്കില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

തട്ടിപ്പിനെക്കുറിച്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും നബാര്‍ഡും അന്വേഷിക്കണം. കുട്ടനാട് വികസന സമിതി ശുപാര്‍ശ ചെയ്ത വായ്പകള്‍ എഴുതിത്തള്ളരുത്. നേരത്തെ തള്ളിയപ്പോള്‍ ഉള്ള തുക കുട്ടനാട് വികസന സമിതിയില്‍ നിന്ന് ഈടാക്കണം. ഉത്തരവാദികളെ അറസ്റ്റ് ചെയ്ത് തുറങ്കലിലടക്കണം. ജില്ലാ കലക്ടര്‍ അടിയന്തരമായി യോഗം വിളിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണം. കുട്ടനാട്ടില്‍ കാര്‍ഷിക വായ്പയുടെ മറവില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് ഏഷ്യനെറ്റ് ന്യൂസ് നടത്തിയ അന്വേഷണപരമ്പരയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. 

click me!