​ഗജ ചുഴലിക്കാറ്റ്: തമിഴ്നാട്ടിലെ തീരപ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു

By Web TeamFirst Published Nov 16, 2018, 11:35 AM IST
Highlights

തമിഴ്നാട് ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവർ അറിയിച്ചു.

ചെന്നൈ: ​ഗജ ചുഴലിക്കാറ്റ് നാശം വിതച്ചതിനെ തുടര്‍ന്ന് തമിഴ്നാട് തീരത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. തമിഴ്നാട്ടിലെ നാ​ഗപട്ടണം, വേദാരണ്യം എന്നിവിടങ്ങളിൽ വീടുകളും വൃക്ഷങ്ങളും ഈ ചുഴലിക്കാറ്റിൽ നശിച്ചിരുന്നു. മണിക്കൂറിൽ നൂറിനും നൂറ്റിപ്പത്തിനും ഇടയിൽ വേ​ഗതയിലാണ് ഈ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ നാശം വിതച്ചു കൊണ്ടിരിക്കുന്നത്. ഇത് 120 വരെ ആകാൻ സാധ്യതയുണ്ടെന്നും പറയപ്പെടുന്നു. ആളുകളെ അവരുടെ താമസസ്ഥലത്ത് നിന്ന് ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണ്. 

തമിഴ്നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്ക് പ്രകാരം 76,290 ആളുകളെ തീരദേശപ്രദേശത്ത് നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ആറ് ജില്ലകളിലായി 300 ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായി ഇവർ അറിയിച്ചു. നാ​ഗപട്ടണം, പുതുക്കോട്ട, രാമനാഥപുരം, തിരുവാരൂർ‌ എന്നീ പ്രദേശങ്ങളും ഇവയിൽ ഉൾപ്പെടുന്നു. നാ​ഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. 

ചുഴലിക്കാറ്റ് വീശിയടിക്കുന്ന സ്ഥലങ്ങളിൽ വൃക്ഷങ്ങൾ കടപുഴകി കിടക്കുന്ന അവസ്ഥയാണുള്ളത്. ഇവിടങ്ങളിലെല്ലാം തന്നെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്. ഏറ്റവും കൂടുതൽ നാശനഷ്ടം നേരിട്ടിരിക്കുന്നത് നാ​ഗപട്ടണത്താണ്. അതുപോലെ പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും വിദ​ഗ്ധർ റിപ്പോർട്ട് ചെയ്യുന്നു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഗജ ചുഴലിക്കാറ്റില്‍ പെട്ട് തമിഴ്നാട്ടില്‍ മരിച്ചവരുടെ എണ്ണം ആറായി. 
 

click me!